കൊച്ചി: തൊഴിലിടങ്ങളിലും താമസസ്ഥലത്തുമെത്തി ഇതരസംസ്ഥാന തൊഴിലാളികൾക്ക് വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കുന്ന എറണാകുളത്തെ 'ബന്ധു' പദ്ധതി മറ്റ് ജില്ലകളിലേക്കും ദേശീയ തലത്തിലേക്കും വ്യാപിപ്പിക്കാനൊരുങ്ങുന്നു. ദേശീയ ആരോഗ്യ മിഷന്റെ ഭാഗമായി സംസ്ഥാന സർക്കാരിന്റെ സഹകരണത്തോടെ കൊച്ചി റിഫൈനറിയും സെന്റർ ഫോർ മൈഗ്രേഷൻ ആൻഡ് ഇൻക്ലൂസീവ് ഡെവലപ്‌മെന്റ് (സി.എം.ഐ.ഡി) എന്ന എൻ.ജി.ഒയും നടപ്പാക്കുന്ന പദ്ധതി വിജയമായതിനെ തുടർന്നാണിത്.
റിഫൈനറിയുടെ സാമ്പത്തിക സഹായം പോലെ മറ്റിടങ്ങളിലും സ്പോൺസർഷിപ്പ് കണ്ടെത്തി പദ്ധതി നടപ്പാക്കാനാവുമെന്ന് നാഷണൽ ഹെൽത്ത് സിസ്റ്റംസ് റിസോഴ്‌സ് സെന്ററിനു നൽകിയ റിപ്പോർട്ടിൽ പറയുന്നു. എറണാകുളത്ത് 2022 ജൂലായിലാണ് ആരംഭിച്ചത്. 30,000ത്തോളം പേർക്ക് ചികിത്സ നൽകി. രക്തപരിശോധന, മരുന്ന് തുടങ്ങിയവയെല്ലാം സൗജന്യം.
ഭാഷാപരിമിതിയുടെയും സാമ്പത്തിക ബാദ്ധ്യതയുടെയും സമയക്കുറവിന്റെയും പേരിൽ ചികിത്സ തേടാത്ത തൊഴിലാളികളിൽ പലർക്കും ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നു കണ്ടെത്തിയതിനെ തുടർന്നാണ് എറണാകുളത്ത് പദ്ധതി ആവിഷ്കരിച്ചത്. ഡോക്ടർ, നഴ്‌സ്, ക്ലിനിക് അസിസ്റ്റന്റ് എന്നിവരടങ്ങിയ സംഘമാണ് പരിശോധിക്കുന്നത്. രണ്ടു മൊബൈൽ യൂണിറ്റുകളുണ്ട്. ഗുരുതര രോഗങ്ങൾ ശ്രദ്ധയിൽപെട്ടാൽ താലൂക്ക്, ജില്ലാ ആശുപത്രികളിലേക്ക് റഫർ ചെയ്യും. ഡോക്ടറുമായി ആശയവിനിമയത്തിന് സഹായിയെയും നൽകും.
''തൊഴിലാളികൾ ഏറെയുള്ള മഹാനഗരങ്ങളിൽ ഈ സംവിധാനം വന്നാൽ വലിയ മുന്നേറ്റമാകും.
-ഡോ. ബിനോയ് പീറ്റർ,
എക്സി. ഡയറക്ടർ, സി.എം.ഐ.ഡി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |