നാഗർകോവിൽ :കന്യാകുമാരി ലോക്‌സഭാ സീറ്റിൽ വീണ്ടും കടുത്ത മത്സരത്തിനൊരുങ്ങി ബി.ജെ.പിയുടെ മുതിർന്ന നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പൊന്നാർ എന്ന പൊൻ രാധാകൃഷ്ണനും ( 72 ) നിലവിലെ എം.പിയും ചലച്ചിത്ര നടനുമായ വിജയ് വസന്തും (40). എൻ.ഡി.എ സഖ്യത്തിൽ പൊന്നാറും ഇന്ത്യാ സഖ്യത്തിൽ വിജയും. തമിഴ്നാട് കോൺഗ്രസ് ജനറൽ സെക്രട്ടറിയുമാണ് വിജയ് വസന്ത്. മുൻ എം.പിയും പരേതനായ വ്യവസായിയുമായ വസന്തകുമാറിന്റെ മകനാണ് വിജയ്.
കന്യാകുമാരി മണ്ഡലത്തിൽ 2021ലെ ഉപതിരഞ്ഞെടുപ്പിൽ പൊൻ രാധാകൃഷ്ണനെ 1.34 ലക്ഷം വോട്ടിന് തോൽപ്പിച്ചാണ് വിജയ് വസന്ത് ലോക്‌സഭയിലെത്തിയത്. തന്റെ കന്നി മത്സരത്തിൽ തന്നെ പരിചയസമ്പന്നനായ പൊൻ രാധാകൃഷ്ണനെ തോൽപ്പിക്കുകയായിരുന്നു.
2019ൽ പൊൻ രാധാകൃഷ്ണനെ തോൽപ്പിച്ച വസന്തകുമാറിന്റെ മരണത്തോടെയാണ് 2021ൽ ഉപതിരഞ്ഞെടുപ്പ് നടന്നത്. പിതാവിനോടും പുത്രനോടും തോൽവി ഏറ്റുവാങ്ങിയ റെക്കാഡുണ്ട് പൊൻ രാധാകൃഷ്ണന്. വിജയിലൂടെ എം.പി സ്ഥാനം നിലനിറുത്താനാണ് കോൺഗ്രസ് ശ്രമം. പൊന്നാർ വിജയിച്ചാൽ കേന്ദ്രമന്ത്രിയാക്കും എന്നാണ് ബി.ജെ.പിയുടെ പ്രചാരണം.
മത്സ്യത്തൊഴിലാളി നേതാവ് പസിലിയാൻ നസറേത്ത് (എ.ഡി.എംകെ), മരിയ ജനിഫർ (നാം തമിഴർ പാർട്ടി) എന്നിവരാണ് മറ്റ് സ്ഥാനാർത്ഥികൾ. എൻ.ഡി.എ - ഇന്ത്യാ സഖ്യം സ്ഥാനാർത്ഥികൾ തമ്മിലാണ് കടുത്ത മത്സരം.
പൊന്നാറിന് പത്താം അങ്കം
72 കാരനായ പൊന്നാർ അവിവാഹിതനാണ്.1993 ൽ കന്യാകുമാരി ജില്ലാ ബി.ജെ.പി പ്രസിഡന്റ് ആയിരുന്നു. രണ്ടുതവണ സംസ്ഥാന അദ്ധ്യക്ഷനായി. പത്താം തവണയാണ് പൊന്നാർ ലോക്സഭയിലേക്ക് മത്സരിക്കുന്നത്. ആദ്യമത്സരം 1991ൽ. അന്ന് നാഗർകോവിൽ ലോക്സഭാ മണ്ഡലമായിരുന്നു. അവിടെ അഞ്ചുതവണ മത്സരിച്ചതിൽ 1999ൽ മാത്രം ജയിച്ചു. 2009ൽ കന്യാകുമാരി മണ്ഡലമായതുമുതൽ നാലുതവണ മത്സരിച്ചു. 2014ൽ മാത്രമാണ് ജയിച്ചത്. വാജ്പേയി, മോദി മന്ത്രിസഭകളിൽ അംഗമായി.
വിജയുടെ രണ്ടാം അങ്കം
20ലേറെ സിനിമകളിൽ അഭിനയിച്ച് വിജയ് വസന്ത് പിതാവായ വസന്തകുമാറിന്റെ മരണത്തിന് ശേഷം 2021 ലാണ് രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത്. കന്നി മത്സരത്തിൽ പൊൻ രാധാകൃഷ്ണനെ തോൽപ്പിച്ച് കന്യാകുമാരി എംപിയായി. പിതാവ് വസന്തകുമാർ 1978ൽ സ്ഥാപിച്ച വസന്ത് ആൻഡ് കമ്പനി എം. ഡിയാണ് വിജയ്. തമിഴ്നാട്ടിലെ പ്രശസ്ത ഇലക്ട്രോണിക്സ്, ഗൃഹോപകരണ വ്യാപാര ശൃംഖലയാണിത്. 96 ഷോറൂമുകൾ. 5000കോടി വാർഷിക വിറ്റുവരവ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |