നീലേശ്വരം(കാസർകോട്): പാർട്ടി ഗ്രാമമായ പാലായിയിൽ സ്വന്തം പറമ്പിൽ തേങ്ങിയിടുന്നത് സി.പി.എം പ്രാദേശിക നേതാക്കളടക്കം തടഞ്ഞെന്നും കൈയേറ്റം ചെയ്യാൻ ശ്രമിച്ചെന്നും കാട്ടി കയ്യൂർ സമരസേനാനി എലച്ചി കണ്ണന്റെ പൗത്രി എം.കെ.രാധാമണിയുടെ കുടുംബത്തിന്റെ പരാതിയിൽ നീലേശ്വരം പൊലീസ് കേസെടുത്തു. രാധാമണിയുടെ കൊച്ചുമകൾ അനന്യയുടെ പരാതിയിൽ സി.പി.എം പ്രാദേശിക നേതാക്കളായ ഉദയകുമാർ, കെ.പത്മനാഭൻ ഉൾപ്പെടെ നാലുപേർക്കെതിരെയും തേങ്ങയിടാൻ എത്തിയ പടന്നക്കാട് സ്വദേശി ഷാജിയുടെ പരാതിയിൽ ഉദയകുമാറിനെ കൂടാതെ കുഞ്ഞമ്പു എന്നയാൾക്കെതിരെയുമാണ് കേസെടുത്തത്. നാട്ടുകാരിയായ ലസിതയുടെ പരാതിയിൽ തേങ്ങയിടാനെത്തിയ ഷാജിക്കെതിരെയും കേസെടുത്തിട്ടുണ്ട്.
സി.പി.എം ഊരുവിലക്ക് ഏർപ്പെടുത്തിയെന്നാണ് രാധാമണിയുടേയും കുടുംബത്തിന്റെയും പരാതി. കഴിഞ്ഞ ദിവസം രാധാമണിയുടെ പറമ്പിൽ തേങ്ങയിടാനെത്തിയ തൊഴിലാളികളെ സി.പി.എമ്മിന്റെ പ്രാദേശിക നേതാക്കളും പ്രവർത്തകരും ചേർന്ന് തടഞ്ഞത് വിവാദമായിരുന്നു. തൊഴിലാളികളെ വിലക്കിയതിനെത്തുടർന്ന് ഇരുകൂട്ടരും തമ്മിൽ വാക് തർക്കമുണ്ടായി. സി.പി.എം പ്രാദേശിക നേതാക്കളിൽ ചിലർ വീട്ടമ്മയ്ക്കും മക്കൾക്കുമെതിരെ അസഭ്യവർഷം നടത്തിയെന്നും പരാതിയുണ്ടായിരുന്നു.
എന്നാൽ പാലായി പ്രദേശത്തിന്റെ സ്വപ്നമായ ഷട്ടർ കം ബ്രിഡ്ജ് സ്ഥാപിക്കുന്നതിനെതിരെ ഉൾപ്പെടെ നിരന്തരമായി വൃദ്ധസ്ത്രീകൾക്കെതിരെയടക്കം കള്ളക്കേസ് കൊടുത്തത് ചോദ്യം ചെയ്യുക മാത്രമാണ് തങ്ങൾ ചെയ്തതെന്നാണ് നാട്ടുകാരുടെ വാദം.
ആരോപണം നിഷേധിച്ച് സി.പി.എം
ഊരുവിലക്കിയെന്ന പ്രചാരണം തെറ്റാണെന്ന് സി.പി.എം പേരോൽ ഈസ്റ്റ് ലോക്കൽ കമ്മിറ്റി അറിയിച്ചു. പാലായിയിലും പ്രദേശത്തും തേങ്ങയിടുന്ന തൊഴിലാളികൾ പുറത്തുനിന്ന് വന്ന തൊഴിലാളികളെ ചോദ്യം ചെയ്യുക മാത്രമാണ് ഉണ്ടായത്. ഇതിനെ ചില കേന്ദ്രങ്ങൾ പാർട്ടിക്കെതിരെ പ്രചരിപ്പിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |