തിരുവനന്തപുരം: വാർഷിക പരീക്ഷ ഇന്നലെ സമാപിച്ചതോടെ ജനുവരി മുതൽ പരീക്ഷാചൂടിലായിരുന്ന പത്താംക്ളാസ് വിദ്യാർത്ഥികൾ സമ്മർദ്ദങ്ങളകന്ന് മദ്ധ്യവേനലവധിയിലേക്ക് പ്രവേശിച്ചു. മാർച്ച് നാലിന് ഒന്നാം ഭാഷയോടെ ആരംഭിച്ച പരീക്ഷയുടെ അവസാനദിവസമായിരുന്ന ഇന്നലെ സാമൂഹ്യശാസ്ത്രമായിരുന്നു. എല്ലാ നിലവാരത്തിൽപ്പെട്ട കുട്ടികൾക്കും ഉത്തരമെഴുതാവുന്ന തരത്തിലുള്ള ചോദ്യങ്ങളായിരുന്നു സാമൂഹ്യശാസ്ത്രം പരീക്ഷയുടേത്. എന്നാൽ ചില ചോദ്യങ്ങൾ കുട്ടികളെ കുഴപ്പിച്ചു. പശ്ചിമ അസ്വസ്ഥത (വെസ്റ്റേൺ ഡിസ്റ്റർബൻസ്), സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട നാടകമായ നീൽ ദർപ്പൺ എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങൾ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല എന്ന് കുട്ടികളും അദ്ധ്യാപകരും അഭിപ്രായപ്പെട്ടു. ഫിസ്‌ക്‌സ് ഒഴികെ മറ്റെല്ലാ പരീക്ഷകളും താരതമ്യേന ലളിതമായിരുന്നു എന്നാണ് ഭൂരിഭാഗം കുട്ടികളുടെയും അഭിപ്രായം. വിജയശതമാനം കുറയാൻ ഇടയില്ലെന്നാണ് അദ്ധ്യാപകർ പൊതുവേ വിലയിരുത്തുന്നത്.
കാര്യമായ പരാതികൾക്കൊന്നും ഇടവരുത്താതെ പരീക്ഷകൾ പൂർത്തിക്കാനായി എന്ന ആത്മവിശ്വാസത്തിലാണ് വിദ്യാഭ്യാസവകുപ്പ്. എസ്.എസ്.എൽ.സി പരീക്ഷ വിജയകരമായി പൂർത്തീകരിച്ചതിൽ എല്ലാവരെയും വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി അഭിനന്ദിച്ചു.
ഉത്തരക്കടലാസുകളുടെ മൂല്യനിർണയം സംസ്ഥാനത്തെ 70 ക്യാമ്പുകളിലായി ഏപ്രിൽ മൂന്ന് മുതൽ 20 വരെ നടക്കും. മൂല്യനിർണയത്തിനായി 70 ക്യാമ്പുകളിലായി 10000 അദ്ധ്യാപകരെ പൊതുവിദ്യാഭ്യാസ വകുപ്പ് സജ്ജമാക്കിയിട്ടുണ്ട്. മേയ് രണ്ടാംവാരം ഫലം പ്രസിദ്ധീകരിക്കും. കേരളത്തിലെ 2955 ഉം ഗൾഫ് മേഖലയിലെ ഏഴും ലക്ഷദ്വീപിലെ ഒൻപതും ഉൾപ്പെടെ ആകെ 2791 കേന്ദ്രങ്ങളിലാണ് പരീക്ഷ നടന്നത്. ആകെ രജിസ്റ്റർ ചെയ്ത 4,27,153ൽ 101 വിദ്യാർത്ഥികൾ പരീക്ഷയ്ക്ക് ഹാജരായില്ല. എല്ലാ കുട്ടികളും പരീക്ഷയെഴുതിയ വിദ്യാഭ്യാസജില്ല കാഞ്ഞങ്ങാടാണ്.
ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾ ഇന്ന് അവസാനിക്കും.
പഠനപിന്തുണ ഉറപ്പാക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ്
തിരുവനന്തപുരം: വാർഷിക മൂല്യനിർണയത്തിന്റെ അടിസ്ഥാനത്തിൽ വിദ്യാർത്ഥികൾക്ക് പഠനപിന്തുണ ഉറപ്പാക്കുന്ന സമഗ്രപദ്ധതിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. ഇതുമായി ബന്ധപ്പെട്ട് എസ്.സി.ഇ.ആർ.ടിയിൽ ആലോചനായോഗം മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. സ്കൂൾ വിദ്യാർത്ഥികളുടെ സമഗ്രവികാസം ലക്ഷ്യമിടുന്ന പദ്ധതിയുടെ രൂപരേഖയുടെ കരട് പൊതുജനാഭിപ്രായം സ്വീകരിക്കുന്നതിനായി എസ്.സി.ഇ.ആർ.ടി വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കാൻ യോഗം തീരുമാനിച്ചു.
എസ്.സി.ഇ.ആർ.ടി ഡയറക്ടർ ഡോ.ജയപ്രകാശ് ആർ.കെ. രൂപരേഖ അവതരിപ്പിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്.ഷാനവാസ്, എസ്.എസ്.കെ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ ഡോ. എ.ആർ.സുപ്രിയ, സീമാറ്റ് ഡയറക്ടർ ഡോ.വി.ടി. സുനിൽ, സ്കോൾ കേരള വൈസ് ചെയർമാൻ ഡോ.പി.പ്രമോദ്, കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത്, എസ്.ഐ.ഇ.ടി ഡയറക്ടർ ബി. അബുരാജ്, വിദ്യാകിരണം അസിസ്റ്റന്റ് കോഓർഡിനേറ്റർ ഡോ.സി.രാമകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |