ന്യൂഡൽഹി:മദ്യനയക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ കള്ളപ്പണക്കേസിൽ കുടുക്കി അറസ്റ്റു ചെയ്‌തതുപോലുള്ള നടപടികൾക്കെതിരെ മാർഗരേഖ ഇറക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷന് മേൽ സമ്മർദ്ദം. തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ പാർട്ടികൾക്ക് തുല്യ അവസരം നിഷേധിക്കുന്നുവെന്നാണ് 'ഇന്ത്യ' നേതാക്കളുടെ പരാതി.
ബംഗാളിലും മറ്റും പൊലീസ് ഡയറക്ടർ ജനറലിനെയും മുതിർന്ന ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റുന്ന തിരഞ്ഞെടുപ്പ് കമ്മിഷൻ എന്തുകൊണ്ട് അന്വേഷണ ഏജൻസികളുടെ ദുരുപയോഗം തടയുന്നില്ലെന്ന് 'ഇന്ത്യ'നേതാക്കൾ കഴിഞ്ഞ ദിവസം നൽകിയ നിവേദനത്തിൽ കമ്മിഷനോട് ചോദിച്ചിരുന്നു. കേജ്‌രിവാളിനെതിരെ അടക്കം നടക്കുന്ന നടപടികൾ തിരഞ്ഞെടുപ്പ് കഴിയും വരെ നീട്ടിവയ്‌ക്കണമെന്നും അവർ ആവശ്യപ്പെട്ടു.
കേജ്‌രിവാളിന്റെ അറസ്റ്റിനു പിന്നാലെയാണ് ബംഗാളിൽ തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥി മഹുവ മൊയ്‌ത്രയുടെ വസതിയും ഒാഫീസും സി.ബി.ഐ റെയ്ഡ് ചെയ്‌തത്. കേജ്‌രിവാളിനൊപ്പം ആംആദ്‌മി നേതാവും പഞ്ചാബ് മുഖ്യമന്ത്രിയുമായ ഭഗവന്ത് സിംഗ് മന്നിനെയും മദ്യനയക്കേസിൽ കുടുക്കാൻ ഇഡി നീങ്ങുന്നുവെന്ന് അഭ്യൂഹമുണ്ട്. എപ്പോൾ വേണമെങ്കിലും റെയ്ഡ് നടക്കാമെന്ന് പ്രതിപക്ഷ നേതാക്കൾ ആരോപിക്കുന്നു. വർഷങ്ങൾ പഴക്കമുള്ള നികുതി കുടിശ്ശികയുടെ പേരിലുള്ള ആദായ നികുതി നടപടിമൂലം പ്രചാരണത്തിനും മറ്റും പണമിടപാട് കഴിയുന്നില്ലെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു.
പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ അന്വേഷണവും റെയ്ഡ് നടപടികളും തിരഞ്ഞെടുപ്പ് കമ്മിഷന്റെ അറിവോടെ വേണമെന്നാണ് ആവശ്യം. പരാതി ഗൗരവമുള്ളതാണെങ്കിൽ അനുമതി നൽകാം. ക്രിമിനൽ കുറ്റങ്ങളിൽ തിരഞ്ഞെടുപ്പ് കമ്മിഷന് ഇടപെടാനാകില്ലെന്ന വാദവുമുണ്ട്. കേജ്‌രിവാളിനെതിരെ ക്രിമിനൽ കുറ്റമാണ് ചുമത്തിയത്. കോടതി ഇ.ഡി കസ്റ്റഡിയിൽ വിട്ടത് ഇ.ഡി നടപടിക്ക് നിയമപിന്തുണയുണ്ടെന്നതിന് തെളിവാണെന്ന് കേന്ദ്രസർക്കാരും ബി.ജെ.പിയും വാദിക്കുന്നു. വസ്‌തുതകൾ പരിഗണിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ ഉടൻ മാർഗ രേഖ ഇറക്കുമെന്നാണ് സൂചന.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |