പ്രമാടം : കനത്ത വേനലിനൊപ്പം ഭൂഗർഭ ജലനിരപ്പ് താഴുന്നത് മലയോര ജില്ലയിൽ ജലക്ഷാമം രൂക്ഷമാക്കുമെന്ന് ആശങ്ക. ജില്ലയിലെ പത്ത് പഞ്ചായത്തുകളിൽ ഭൂഗർഭ ജലനിരപ്പ് അപകടകരമാംവിധം താഴുകയാണ്. സർക്കാർ നിർദ്ദേശത്തെ തുടർന്ന് ജിയോളജി, ഹൈഡ്രോ ജിയോളജി റിമോട്ട് സെൻസിംഗ്, റോക്ക് സ്ട്രക്ചറുകൾ, ഭൂഗർഭ ജല റീചാർജിംഗ് എന്നിവയെ കുറിച്ച് നടത്തിയ പഠനത്തിൽ ആശങ്കകൾക്ക് കാരണമായ കണ്ടെത്തലുകളുണ്ട്. നദികളും ജലാശയങ്ങളും വറ്റിവരണ്ടതോടെ കിഴക്കൻ പ്രദേശങ്ങൾ വറുതിയിലാണ്.
പ്രളയാനന്തരം ഉണ്ടായ പ്രതിഭാസം
2018ലെ പ്രളയത്തിന് ശേഷമാണ് ഭൂഗർഭ ജലനിരപ്പ് അപകടകരമാം വിധം ഉൾവലിയാൻ തുടങ്ങിയത്. ഓരോവർഷവും ഭൂഗർഭ ജലനിരപ്പ് ക്രമാതീതമായി താഴുന്നുണ്ട്. സംസ്ഥാനത്ത് കൂടുതൽ മഴ ലഭിക്കുന്ന ജില്ലയാണ് പത്തനംതിട്ടയെങ്കിലും വെള്ളം ഭൂമിയിൽ താഴുന്നില്ല. കനത്തമഴയിൽ പ്രാദേശികമായ വെള്ളപ്പൊക്കങ്ങളും ചെറുഉരുൾപൊട്ടലുകളും പോയ വർഷത്തിൽ ഉണ്ടായിട്ടുണ്ട്.
നദികളും മെലിഞ്ഞു
ജില്ലയിലെ പ്രധാന നദികളായ അച്ചൻകോവിൽ, പമ്പ, മണിമല, കല്ലാർ എന്നിവിടങ്ങളിൽ മുൻവർഷങ്ങളെ അപേക്ഷിച്ച് ജലനിരപ്പ് ക്രമാതീതമായി താഴ്ന്നിട്ടുണ്ട്. ചിലയിടങ്ങളിൽ വേനൽമഴ ലഭിച്ചെങ്കിലും ജലനിരപ്പ് ഉയർന്നിട്ടില്ല. വേനൽമഴയ്ക്ക് ശേഷം അന്തരീക്ഷ താപനില ഉയർന്നിട്ടുണ്ട്. നദികളെ ആശ്രയിച്ചുള്ള വാട്ടർ അതോറിറ്റിയുടെ പമ്പുഹൗസുകളിൽ ജലദൗർലഭ്യം രൂക്ഷമായി. മലയോര ഗ്രാമങ്ങളെ ബന്ധിപ്പിച്ചുള്ള പല കുടിവെള്ള പദ്ധതികളിലും ആവശ്യാനുസരണം വെള്ളമില്ല. ഉയർന്ന പ്രദേശങ്ങളിൽ ടാങ്കർ ലോറികളിലും കന്നാസുകളിലുമാണ് വെള്ളം എത്തിക്കുന്നത്.
ഭൂഗർഭ ജലനിരപ്പ് ക്രമാതീതമായി താഴ്ന്ന പഞ്ചായത്തുകൾ :
പ്രമാടം, കോന്നി, അരുവാപ്പുലം, നാറാണംമൂഴി, തണ്ണിത്തോട്,
വള്ളിക്കോട്, ഓമല്ലൂർ, റാന്നി, ചിറ്റാർ, സീതത്തോട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |