മോസ്‌കോ: മോസ്‌കോയിലുണ്ടായ ഭീകരാക്രമണത്തിന് പിന്നിൽ ഇസ്ലാമിക തീവ്രവാദികളാണെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ. ആക്രമണത്തിൽ യുക്രെയിന് പങ്കുണ്ടെന്ന വാദവും അദ്ദേഹം ആവർത്തിച്ചു. ക്രെംലിനിലെ യോഗത്തിലാണ് പുടിൻ ഇക്കാര്യം പറഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് 11പേരാണ് നിലവിൽ കസ്റ്റഡിയിലുള്ളത്.
'മുസ്ലീങ്ങൾ പോലും എതിർക്കുന്ന തീവ്ര നിലപാടുള്ള ഇസ്ലാമിസ്റ്റുകളാണ് ഈ കുറ്റകൃത്യത്തിന് പിന്നിൽ. ചില ചോദ്യങ്ങളുടെ ഉത്തരം കൃത്യമായി കണ്ടെത്തേണ്ടതുണ്ട്. ആക്രമണം നടത്തിയ ശേഷം ഭീകരർ എന്തിനാണ് യുക്രെയിനിലേക്ക് പോകാൻ ശ്രമിച്ചത്. ആരാണ് അവരെ സംരക്ഷിക്കാൻ അവിടെയുണ്ടായിരുന്നത്? 2014 മുതൽ റഷ്യയുമായി യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവരുടെ ഒരു കണ്ണിയായിരിക്കാം ഇക്കൂട്ടർ' - പുടിൻ പറഞ്ഞു.
മാർച്ച് 23നാണ് മോസ്‌കോയിൽ ഭീകരാക്രമണമുണ്ടായത്. ക്രെംലിനിൽ നിന്ന് 20 കിലോമീറ്റർ (12 മൈൽ) അകലെയുള്ള ക്രോക്കസ് സിറ്റി ഹാളിലേക്ക് അതിക്രമിച്ച് കയറിയ തീവ്രവാദികൾ സംഗീതനിശയിൽ പങ്കെടുത്ത ആളുകൾക്ക് നേരെ വെടിയുതിർക്കുകയും സ്‌ഫോടനം നടത്തുകയുമായിരുന്നു. ഇതുവരെ 139പേരാണ് മരണപ്പെട്ടത്. 97പേർ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. മരണസംഖ്യ ഇനിയും ഉയരാൻ സാദ്ധ്യതയുണ്ടെന്നാണ് അധികൃതർ പറയുന്നത്.
സൈനികരുടെ വേഷത്തിലെത്തിയ അക്രമികളാണ് കെട്ടിടത്തിനുള്ളിൽ പ്രവേശിച്ച് വെടിയുതിർക്കുകയും, സ്ഫോടനശേഷിയുള്ള വസ്‌തു എറിയുകയും ചെയ്‌തത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐസിസ് ഏറ്റെടുത്തിരുന്നു. വെടിയൊച്ചകളും നിലവിളികളും ഉയരുന്നതും ആളുകൾ ഹാളിൽ നിന്നും പുറത്തുകടക്കാൻ വെപ്രാളപ്പെടുന്നതുമായ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. മറ്റൊരു വീഡിയോയിൽ ചില പുരുഷന്മാർ ആളുകൾക്ക് നേരെ വെടിയുതിർക്കുന്നതായും കാണാം.
“ഞങ്ങളുടെ പിന്നിൽ പെട്ടെന്ന് ഒരു വലിയ ശബ്‌ദം. ആരോ വെടിയുതിർത്തു. പിന്നെ ഒരു പൊട്ടിത്തെറി. എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ല,” എന്നാണ് ദൃക്‌സാക്ഷി ഒരു വാർത്താ ഏജൻസിയോട് പറഞ്ഞത്. 2004ലെ ബെസ്‌ലാൻ സ്കൂൾ ഉപരോധത്തിന് ശേഷം റഷ്യ കണ്ട ഏറ്റവും വലിയ ആക്രമണമായിരുന്നു ഇത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |