തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥി ജെ എസ് സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ടുളള അന്വേഷണം സിബിഐയ്ക്ക് കൈമാറുന്നതിലും ഗുരുതര വീഴ്ച. ഈ മാസം ഒമ്പതിനാണ് ഇതുമായി ബന്ധപ്പെട്ടുളള ഉത്തരവ് പുറത്തിറങ്ങിയത്. എന്നാൽ അന്വേഷണത്തിന്റെ പെർഫോമ (കേസിന്റെ നാൾവഴികൾ)റിപ്പോർട്ട് ഇതുവരെ കൈമാറിയിട്ടില്ലെന്ന ഗുരുതര വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.
എഫ്ഐആറിന്റെ പരിഭാഷയുൾപ്പടെ പെർഫോമയിൽ ഉണ്ടാകണമെന്നും ഒരു ഡിവൈഎസ്‌പിയാണ് രേഖകൾ ഡൽഹിയിൽ എത്തിക്കേണ്ടതെന്നതാണ് ചട്ടം. എന്നാൽ കഴിഞ്ഞ ദിവസം മുതലാണ് പെർഫോമ തയ്യാറാക്കാൻ തുടങ്ങിയതെന്ന ആക്ഷേപവും ഉയരുന്നുണ്ട്. സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് കേസ് സിബിഐയ്ക്ക് കൈമാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനാണ് പിതാവ് ജയപ്രകാശിനോട് പറഞ്ഞത്. ഇത് വലിയ നേട്ടമായാണ് സർക്കാർ ഉയർത്തിക്കാട്ടിയിരുന്നത്. എസ്എഫ്ഐ പ്രവർത്തകരായ പ്രതികളെ രക്ഷിക്കാനുളള ശ്രമമാണ് സർക്കാർ നടത്തുന്നതെന്ന ആക്ഷേപത്തെ സിബിഐ വഴിമറികടക്കാനായിരുന്നു ഭരണപക്ഷത്തിന്റെ ശ്രമം. എന്നാൽ കേസ് സിബിഐക്ക് വിട്ടിട്ടും കേന്ദ്രത്തിന് റിപ്പോർട്ട് സമർപ്പിക്കുന്നതിൽ കാലതാമസമുണ്ടാകുന്നുവെന്നതാണ് ഇപ്പോൾ പുറത്തുവരുന്നത്,
അതിനിടെ മകന്റെ മരണത്തിന്റെ അന്വേഷണം വഴിമുട്ടുന്നുവെന്നാരോപിച്ച് ജയപ്രകാശ് ഇന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അന്വേഷണത്തിൽ പുരോഗതിയുണ്ടായില്ലെങ്കിൽ ക്ലിഫ് ഹൗസിന് മുൻപിൽ സമരം നടത്തുമെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |