തൃശൂർ: മണ്ണുത്തിയിൽ കുത്തേറ്റ നിലയിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. മണ്ണുത്തി കുറ്റമുക്ക് പാടശേഖരത്തിന് സമീപം കഴിഞ്ഞ ഞായറാഴ്‌ചയാണ് മൃതദേഹം കണ്ടെത്തിയത്. കാറിടിച്ച് മരിച്ചയാളുടെ മൃതദേഹം പാടത്ത് ഉപേക്ഷിക്കുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. പാലക്കാട് സ്വദേശി രവിയുടേതാണ് (55) മൃതദേഹമെന്ന് പൊലീസ് സ്ഥിരീകരിച്ചു. സംഭവത്തിൽ തൃശൂരിലെ സ്വർണവ്യാപാരി വിശാൽ (40) അറസ്റ്റിലായിരിക്കുകയാണ്.
പുലർച്ചെ നടക്കാനിറങ്ങിയ നാട്ടുകാരാണ് മൃതദേഹം കിടക്കുന്നത് കണ്ടത്. മൃതദേഹത്തിന്റെ വയറ്റിൽ കുത്തേറ്റതുപോലെയുള്ള പാടുണ്ടായിരുന്നു. ഇടുപ്പിന് സമീപം മാംസം അടർന്നുപോയ നിലയിലായിരുന്നു. നാട്ടുകാർ തന്നെയാണ് പൊലീസിനെ വിവരമറിയിച്ചത്. തമിഴ്‌നാട് സ്വദേശിയുടേതാണ് മൃതദേഹം എന്നായിരുന്നു സംശയം. പിന്നീട് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്.
സ്വർണ വ്യാപാരിയായ വിശാലിന്റെ വീടിന് മുന്നിൽ മദ്യലഹരിയിൽ കിടക്കുകയായിരുന്നു രവി. കാർ വീട്ടിലേയ്ക്ക് കയറ്റുന്നതിനിടെ രവിയുടെ ശരീരത്തിലൂടെ കയറിയിറങ്ങി. തുടർന്ന് രവിയുടെ മൃതദേഹം ഒളിപ്പിക്കുന്നതിനായി പാടത്ത് തള്ളുകയായിരുന്നു. വിശാലിനെതിരെ തെളിവ് നശിപ്പിച്ചതിനും മനപൂർവ്വമല്ലാത്ത നരഹത്യയ്ക്കുമാണ് കേസെടുത്തിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |