ന്യൂഡൽഹി: സമാജ്‌വാദി പാർട്ടിയിലൂടെ (എസ്.പി) സോഷ്യലിസ്റ്റ് ആശയങ്ങളുമായെത്തി ഉത്തർപ്രദേശിൽ പുതുവഴി വെട്ടിത്തുറന്ന മുലായം സിംഗിനെ മെയിൻപുരിക്കാർക്ക് മറക്കാനാകില്ല. സമാജ്‌വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവിന്റെ ഭാര്യ ഡിംപിൾ യാദവ് വീണ്ടും ജനവിധി തേടുമ്പോൾ പ്രതീക്ഷിക്കുന്നതും മുലായത്തിന്റെ സഹതാപ തരംഗമാണ്.
2019ൽ എസ്.പി- ബി.എസ്.പി സഖ്യമുണ്ടായിട്ടും ഡിംപിൾ യാദവ് സിറ്റിംഗ് സീറ്റായ കനൗജിൽ പരാജയപ്പെട്ടു. തുടർന്ന് 2022ൽ മുലായത്തിന്റെ മരണത്തെത്തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ചു. 2.8 ലക്ഷത്തിന്റെ ഭൂരിപക്ഷത്തിൽ വിജയമൊരുക്കി യു.പിക്കാർ നേതാജി എന്നു വിളിച്ച മുലായത്തിനോടുള്ള കൂറുകാട്ടി.
1992ൽ സ്ഥാപിതമായ സമാജ‌്‌വാദി പാർട്ടി ഉത്തർപ്രദേശിൽ സ്വാധീനമുറപ്പിച്ചതിനു പിന്നാലെയാണ് 1996ൽ മുലായം പടിഞ്ഞാറൻ യു.പിയിലെ മെയിൻപുരി ലോക്‌സഭ മണ്ഡലത്തിൽ ആദ്യ മത്സരത്തിനിറങ്ങുന്നത്. അന്നു ജയിച്ച മുലായം, 1998ലെ തിരഞ്ഞെടുപ്പിൽ സമ്പാലിലേക്ക് മാറി. യു.പി മുഖ്യമന്ത്രിയായിരിക്കെ രാജിവയ്‌ക്കാതെ ദേശീയ തലത്തിൽ വലിയ റോൾ പ്രതീക്ഷിച്ച് 2004ലെ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ നിന്ന് വീണ്ടും ജയിച്ചു. ഒന്നാം യു.പി.എ സർക്കാരിന്റെ കാലത്ത് പ്രതീക്ഷിച്ചപോലെ കാര്യങ്ങൾ നടക്കാതിരുന്നതിനാൽ രാജിവച്ച് മുഖ്യമന്ത്രി പദത്തിലേക്ക് തിരികെ പോയി. 2009ൽ മെയിൻപുരിയിൽ നിന്ന് വീണ്ടും ജയിപ്പിച്ചെങ്കിലും ലോക്‌സഭയിൽ വലിയ റോൾ ഇല്ലായിരുന്നു.
2014ലെ തിരഞ്ഞെടുപ്പിൽ പരാജയ ഭീഷണിയുള്ളതിനാൽ മെയിൻപുരിക്കൊപ്പം അസംഗഡിലും മത്സരിച്ചു. രണ്ടിടത്തും ജയിച്ചതിനാൽ മെയിൻപുരിയിൽ രാജിവച്ചു. ഉപതിരഞ്ഞെടുപ്പിൽ മുലായത്തിന്റെ ബന്ധുകൂടിയായ തേജ് പ്രതാപ് സിംഗ് യാദവ് മണ്ഡലത്തിൽ ജയിച്ചു. 2019ൽ (മുലായത്തിന്റെ അവസാന തിരഞ്ഞെടുപ്പ്) മെയിൻപുരി മുലായത്തിലുള്ള വിശ്വാസം വീണ്ടും തെളിയിച്ചു. അദ്ദേഹം മരിച്ചതിനെത്തുടർന്നാണ് ഡിംപിൾ എത്തിയത്.
2009ൽ ആദ്യമത്സരത്തിനിറങ്ങിയ ഡിംപിൾ ഫിറോസാബാദിൽ നടൻ രാജ്ബബാറിനോട് തോറ്റിരുന്നു. എന്നാൽ 2012ൽ ഭർത്താവ് അഖിലേഷ് മുഖ്യമന്ത്രിയാകാൻ രാജിവച്ച ഒഴിവിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ബി.ജെ.പിയും കോൺഗ്രസും സ്ഥാനാർത്ഥികളെ നിറുത്താതിരുന്നതിനാൽ കനൗജിൽ നിന്ന് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. യു.പിയിൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിതയാണ് ഡിംപിൾ. 2014ൽ കനൗജ് നിലനിറുത്തിയെങ്കിലും 2019ൽ ബി.ജെ.പിയുടെ സുബ്രത് പഥകിനോട് തോറ്റു. മേയ് മൂന്നിന് മൂന്നാം ഘട്ടത്തിലാണ് മെയിൻപുരിയിൽ വോട്ടെടുപ്പ്.
2022ലെ ഫലം:
ഡിംപിൾ യാദവ് (എസ്.പി): 6,18,120(64%)
രഘുരാജ്സിംഗ് ഷക്യ (ബി.ജെ.പി): 3,29,659(34.18%)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |