ന്യൂഡൽഹി: ജമ്മു കാശ്‌മീരിന്റെ പ്രത്യേക സായുധ സേന നിയമം പിൻവലിക്കുന്ന കാര്യം കേന്ദ്ര സർക്കാർ പരിഗണിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജെകെ മീഡിയ ഗ്രൂപ്പിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ജമ്മു കാശ്മീരിൽ നിന്ന് സെെന്യത്തെ പിൻവലിക്കാനും ക്രമസമാധാന ചുമതല സംസ്ഥാന പൊലീസിന് വിട്ടുകൊടുക്കാനും സർക്കാരിന് പദ്ധതിയുണ്ടെന്ന് അമിത് ഷാ വ്യക്തമാക്കി.
' സെെനികരെ പിൻവലിച്ച് ക്രമസമാധാനം ജമ്മു കാശ്മീർ പൊലീസിന് നൽകുന്ന കാര്യം ആലോചിക്കുന്നുണ്ട്. മുൻപ് ജമ്മു കാശ്മീരിലെ പൊലീസിനെ വിശ്വാസമില്ലായിരുന്നു. എന്നാൽ ഇന്ന് അവർ നിരവധി സെെനിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.'- അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് സെെന്യത്തിന് പ്രത്യേകാധികാരം നൽകുന്ന അഫ്‌സ്പ നിയമം പിൻവലിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രശ്നബാധിത പ്രദേശങ്ങളിൽ സെെന്യത്തിന് പ്രത്യേക അധികാരം നൽകുന്ന നിയമമാണ് അഫ്സ്പ. ക്രമസമാധാനപാലനത്തിന് ആവശ്യമെന്ന് തോന്നിയാൽ പരിശോധന നടത്താനും അറസ്റ്റ് ചെയ്യാനും വെടിയുതിർക്കാനുമുള്ള അധികാരം സെെന്യത്തിന് നൽകുന്നതാണ് നിയമം.
ജമ്മു കാശ്മീരിൽ ഈ നിയമം പ്രാബല്യത്തിൽ ഉണ്ടെങ്കിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ 70ശതമാനം പ്രദേശങ്ങളിലും അഫ്സ്പ റദ്ദാക്കിയതായി അദ്ദേഹം പറഞ്ഞു. സെപ്തംബറിന് മുൻപായി ജമ്മു കാശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടത്തുമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
'ജമ്മു കാശ്മീരിൽ ജനാധിപത്യം ഉറപ്പാക്കുമെന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഗ്ദാനമാണ്. അത് നടപ്പാക്കും. മൂന്ന് കുടുംബങ്ങളുടെ ഉള്ളിൽ മാത്രമായി ഒതുങ്ങുന്നില്ല. അത് ജനകീയ ജനാധിപത്യമായിരിക്കും'- അദ്ദേഹം വ്യക്തമാക്കി.
കേന്ദ്ര ഭരണ പ്രദേശങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് സെപ്തംബറിന് മുൻപ് നടത്തണമെന്ന് സുപ്രീംകോടതി നിർദേശിച്ചിരുന്നു. മോദി സർക്കാർ ജമ്മു കാശ്മീരിൽ ഒബിസികൾക്ക് സംവരണം നൽകിയിട്ടുണ്ടെന്നും സ്ത്രീകൾക്ക് മൂന്നിലൊന്ന് സംവരണം നൽക്കുന്നുണ്ടെന്നും അമിത് ഷാ വ്യക്തമാക്കി. സംവരണങ്ങളും ആനുകൂല്യങ്ങളും താഴേത്തട്ടിലേക്ക് വ്യാപിക്കുന്നുവെന്ന് ഉറപ്പാക്കാൻ കേന്ദ്രം തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |