കൊച്ചി: മാസപ്പടി കേസിൽ അന്വേഷണവുമായി ഇ.ഡിയും. കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ കമ്പനിയായ എക്സാലോജിക് സൊലൂഷൻസ് അടക്കമുള്ളവരിലേക്കാണ് ഇഡി അന്വേഷണം എത്തുന്നത്. കേസിൽ സീരിയസ് ഫ്രാേഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന്റെ (എസ്എഫ്‌ഐഒ) അന്വേഷണം നടക്കുന്നതിനിടെയാണ് ഇഡിയുടെ അന്വേഷണവും. പ്രാഥമിക പരിശോധനകൾക്കുശേഷം കൊച്ചി യൂണിറ്റിലാണ് ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആദായ നികുതി വകുപ്പിന്റെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. ഇക്കാര്യത്തിൽ ഇഡി പ്രാഥമിക അന്വേഷണം നടത്തിയിരുന്നു.
അന്വേഷണത്തിനെതിരെ എക്സാലോജിക് സൊലൂഷൻസും കെഎസ്ഐഡിസിയും നൽകിയ ഹർജികളിൽ അന്വേഷണം നടക്കട്ടെ എന്ന് കോടതികൾ നിലപാടെടുത്തോടെ നടപടികൾ എസ്എഫ്‌ഐഒ വേഗത്തിലാക്കിയിരുന്നു. ഇടപാടുകൾ സംബന്ധിച്ച രേഖകൾ 15 നകം ചെന്നൈ ഓഫീസിൽ നേരിട്ട് ഹാജരാക്കണമെന്നാവശ്യപ്പെട്ട് കമ്പനി നിയമപ്രകാരം നോട്ടീസ് അയച്ചിട്ടുണ്ട്. ഇത് പാലിക്കാതിരുന്നാൽ ശക്തമായ നിയമനടപടികൾ ഉണ്ടാവുമെന്ന മുന്നറിയിപ്പുമുണ്ട്. കേരളത്തിൽ മാത്രം പന്ത്രണ്ട് സ്ഥാപനങ്ങൾക്കാണ് നോട്ടീസ് ലഭിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി എക്സാലോജിക് സൊലൂഷൻസിന്റെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ നേരത്തേ എസ്എഫ്‌ഐഒ പരിശോധിച്ചിരുന്നു. 2016–17 മുതലാണ് എക്സാലോജിക്കിന് പണം കൈമാറിയത്. ഇത് ഐടി അനുബന്ധ സേവനത്തിനാണെന്നായിരുന്നു സിഎംആർഎല്ലിന്റെയും എക്സാലോജിക്കിന്റെയും വാദം.
അന്വേഷണം തെരഞ്ഞെടുപ്പ് സ്റ്റണ്ടാണെന്നും ആരെയും തൊടാൻ പോകുന്നില്ലെന്നുമായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പ്രതികരണം. എന്നാൽ മാസപ്പടിയിൽ അന്വേഷണം അനിവാര്യമാണെന്നും വൻ തുകയുടെ ഇടപാടുകൾ നടന്നിട്ടുണ്ടെന്നും മാസപ്പടി കേസിലെ പരാതിക്കാരനായ ഷോൺ ജോർജ് പറഞ്ഞു. വൻ തുകയുടെ ഇടപാടുകൾ നടന്നിട്ടുണ്ടെന്നും അരവിന്ദ് കേജ്‌രിവാളിനെക്കാൾ വലുതല്ലല്ലോ പിണറായി വിജയൻ എന്നും അദ്ദേഹം പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |