ന്യൂഡൽഹി: അടിയന്തരമായി വിട്ടയക്കണം എന്നാവശ്യപ്പെട്ട് ഡൽഹി മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കേജ്‌രിവാൾ സമർപ്പിച്ച ഹർജിയിൽ കോടതിയിൽ നിന്ന് ആശ്വാസം ലഭിച്ചില്ല. ഇ.ഡി കസ്റ്റഡിയിൽ നിന്നും അടിയന്തരമായി വിട്ടയക്കണം എന്നാവശ്യപ്പെട്ടാണ് ഡൽഹി ഹൈക്കോടതിയിൽ കേജ്‌രിവാൾ ഹർജി സമർപ്പിച്ചത്. എന്നാൽ കേസ് വീണ്ടും ഏപ്രിൽ മൂന്നിന് പരിഗണിക്കാനായി മാറ്റിയ കോടതി ഏപ്രിൽ രണ്ടുവരെ കേജ്‌രിവാളിന്റെ ഹർജിയിൽ ഇ.ഡിയ്‌ക്ക് മറുപടി നൽകാൻ സമയവും അനുവദിച്ചു. കേജ്‌രിവാളിന്റെ ഹർജിയിൽ ഇ.ഡിയ്‌ക്ക് കോടതി നോട്ടീസയച്ചിട്ടുണ്ട്.
ഡൽഹി മദ്യനയ അഴിമതി കേസിൽ ഇ.ഡി കസ്റ്റഡിയിലായ കേജ്‌രിവാളിന്റെ കസ്റ്റഡി കാലാവധി നാളെയാണ് അവസാനിക്കുന്നത്. ഇ.ഡി ഡൽഹി ഓഫീസിലെ ലോക്കപ്പിലാണ് അദ്ദേഹത്തെ പാർപ്പിച്ചിരുന്നത്. നാളെ ഡൽഹി റോസ് അവന്യു കോടതിയിൽ ഉച്ചയ്‌ക്ക് രണ്ട് മണിയ്‌ക്ക് ഹാജരാക്കുന്ന അദ്ദേഹത്തിന്റെ കസ്റ്റഡി കാലാവധി ഇ.ഡി കൂട്ടി ചോദിച്ചേക്കും. മാർച്ച് 21നാണ് കേജ്‌രിവാൾ അറസ്റ്റിലായത്. മനുഷ്യാവകാശ ലംഘനമാണ് തന്റെ അറസ്റ്റ് എന്ന് കേജ്‌രിവാൾ ഹർജിയിൽ പറഞ്ഞു. ഒപ്പം കുറ്റം താൻ ചെയ്‌തു എന്നത് തെളിയിക്കാൻ ഇ.ഡി പരാജയപ്പെട്ടെന്നും അദ്ദേഹം വാദിച്ചു. അറസ്റ്റിനെതിരെ കേജ്‌രിവാൾ നൽകിയ ഹർജിയുടെ പകർപ്പ് തങ്ങൾക്ക് നൽകിയില്ലെന്ന് ഇ.ഡിയ്‌ക്കായി ഹാജരായ അഡി. സോളിസിറ്റർ ജനറൽ എസ്.വി രാജു അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |