കൊച്ചി: ആവശ്യക്കാർക്ക് വാതിൽപ്പടിക്കൽ ലഹരിമരുന്ന് എത്തിച്ചുനൽകുന്ന മാഡ് മാക്സ് മയക്കുരുന്ന് സംഘത്തിലെ പ്രധാനികൾ എക്‌സൈസിന്റെ പിടിയിലായി. കാസർകോട് ബംബരാണ സക്കറിയ മൻസിൽ സക്കറിയ (ഷേണായി 32), ഇടുക്കി ഉടുമ്പൻചോല കുറ്റിയാത്തുവീട്ടിൽ അമൽ വർഗീസ് (26) എന്നിവരാണ് അറസ്റ്റിലായത്. പൊടിരൂപത്തിലുള്ള 62.574 ഗ്രാം വൈറ്റ് മെത്ത്, 3.300 കിലോ കഞ്ചാവ്, 8 നൈട്രോസെപാം ഗുളികകൾ എന്നിവ കണ്ടെടുത്തു.
ലഹരിമരുന്ന് തൂക്കുന്ന ഇലക്ട്രോണിക് ത്രാസ്, ലാപ്‌ടോപ്പ്, രണ്ട് സ്മാർട്ട് ഫോണുകൾ, ആഡംബരബൈക്കുകൾ, ലഹരി ഇടപാടിലൂടെ ലഭിച്ച 16500 രൂപ എന്നിവ പിടിച്ചെടുത്തു. വാട്സ്ആപ്പിൽ 'മാഡ് മാക്സ് ' എന്ന പ്രത്യേക ഗ്രൂപ്പുണ്ടാക്കി കൊച്ചിനഗരം കേന്ദ്രീകരിച്ചായിരുന്നു ഇടപാട്. എക്‌സൈസ് എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡ് ചീഫ് അസി.എക്‌സൈസ് കമ്മിഷണർ ടി. അനികുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം പ്രതികളുടെ ഇടപാടുകൾ നിരീക്ഷിച്ച് വരികയായിരുന്നു. വൈറ്റില ചക്കരപ്പറമ്പിന് സമീപത്ത് നിന്നാണ് പിടികൂടിയത്. അക്രമാസക്തരായ പ്രതികൾ ബൈക്കുമായി കടന്നുകളയാൻ ശ്രമിച്ചെങ്കിലും കീഴ്‌പ്പെടുത്തി.
സ്‌കൂൾ, കോളേജ് വിദ്യാർത്ഥികളാണ് ഇവരുടെ ഇരകൾ. എറണാകുളം സി.ഐ എം.എസ്. ജനീഷ്‌കുമാർ, എക്‌സൈസ് എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡിലെ പ്രിവന്റീവ് ഓഫീസർ എൻ.ഡി. ടോമി, ഐ.ബി പ്രിവന്റീവ് ഓഫീസർ എൻ.ജി. അജിത്കുമാർ, എറണാകുളം സർക്കിളിലെ അസി.ഇൻസ്‌പെക്ടർ എം.കെ. ഷാജി, സിവിൽ എക്‌സൈസ് ഓഫീസർ എസ്. ശരത്ത്, വി.എം. ദീപക് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. റിമാൻഡ് ചെയ്തു.
മാഡ് മാക്സ്
സംഘത്തിലുള്ളവർ പിടിക്കപ്പെട്ടാലും ഉപഭോക്താക്കൾക്ക് കൃത്യമായി മയക്കുമരുന്ന് എത്തിച്ച് നൽകുന്നതായിരുന്നു മാഡ് മാക്സ് സംഘത്തിന്റെ രീതി. കാസർകോട്, മൈസൂർ എന്നിവിടങ്ങളിലുള്ള മയക്ക് മരുന്ന് മാഫിയയുമായി ബന്ധമുള്ള സംഘം അവിടെനിന്ന് വൻതോതിൽ മയക്കുമരുന്നുകൾ വാങ്ങി എറണാകുളത്ത് ആവശ്യക്കാർക്ക് എത്തിച്ചുകൊടുക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഏജന്റുമാരുണ്ട്.
സംഘത്തിലെ പ്രധാനികളെക്കുറിച്ചുള്ള വ്യക്തമായ സൂചനളുണ്ട്. കൂടുതൽ അറസ്റ്റ് വരും ദിവസങ്ങളിൽ ഉണ്ടാകും.
ടി. അനികുമാർ,
അസി. കമ്മിഷണർ,
എക്‌സൈസ് എറണാകുളം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |