കൊൽക്കത്ത: രാമകൃഷ്ണ മഠത്തിന്റെയും രാമകൃഷ്ണ മിഷന്റെയും അദ്ധ്യക്ഷൻ സ്വാമി സ്‌മരാണാനന്ദയുടെ (95) സംസ്‌കാരം ഇന്നലെ രാത്രി ഒമ്പതിന് ബേലൂർ മഠത്തിൽ നടന്നു. വാർദ്ധക്യ സഹജമായ അസുഖത്തെത്തുടർന്ന് രണ്ട് മാസമായി രാമകൃഷ്ണ മിഷൻ സേവ പ്രതിഷ്ഠാൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് സമാധിയായത്. ശ്വാസകോശ ബുദ്ധിമുട്ട് കലശലായതോടെ മാർച്ച് മൂന്നിന് വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്നു.
സ്വാമിയുടെ വിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി തുടങ്ങിയ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.
സ്വാമി സ്‌മരണാനന്ദയുടെ അനുകമ്പയും വിവേകവും വരും തലമുറകൾക്ക് പ്രചോദനമാകുമെന്ന് മോദി എക്സിൽ കുറിച്ചു. ബഹുമാന്യനായ ശ്രീമദ് സ്വാമി സ്മരണാനന്ദ ജി മഹാരാജിന്റെ നിര്യാണത്തിൽ ദുഃഖം രേഖപ്പെടുത്തുന്നു. അദ്ദേഹം സ്വന്തം ജീവിതം ആത്മീയതയ്ക്കും സേവനത്തിനുമായി സമർപ്പിച്ചു. ഒരുപാട് മനസുകളിൽ മായാത്ത മുദ്ര പതിച്ചു. വർഷങ്ങളായി അദ്ദേഹവുമായി അടുത്ത ബന്ധമുണ്ട്. -പ്രധാനമന്ത്രി കുറിച്ചു. മാർച്ച് അഞ്ചിന് ബംഗാൾ സന്ദർശനത്തിനിടെ മോദി അദ്ദേഹത്തെ സന്ദർശിച്ചിരുന്നു. മാതൃകാപരമായ സമർപ്പണത്തിലൂടെ സംഘടനയ്ക്ക് മികച്ച നേതൃത്വം നൽകിയെന്ന് ആർ.എസ്.എസ് അനുശോചിച്ചു.
തമിഴ്നാട് തഞ്ചാവൂരിലെ അണ്ടമി ഗ്രാമത്തിൽ 1929ലാണ് സ്വാമി സ്‌മരാണാനന്ദയുടെ ജനനം. 20-ാംവയസിൽ മുംബയിലെ രാമകൃഷ്ണ ശാഖയുമായുണ്ടായ ബന്ധം വഴിത്തിരിവായി. ശ്രീരാമകൃഷ്ണ പരമഹംസനിലും സ്വാമി വിവേകാനന്ദനിലും ആകൃഷ്ടനായി. 1952ൽ മുംബയ് ആശ്രമത്തിൽ ചേർന്നു. 1960ൽ സ്മരണാനന്ദ എന്ന പേര് സ്വീകരിച്ച് സന്യാസജീവിതത്തിലേക്ക്. മഠത്തിന്റെ പ്രസിദ്ധീകരണ വിഭാഗമായ അദ്വൈതാശ്രമത്തിന്റെ ചുമതല. കൊൽക്കത്ത, മായാവതി ശാഖകളിൽ 18 വർഷം പ്രവർത്തിച്ചു. സ്വാമി വിവേകാനന്ദൻ ആരംഭിച്ച പ്രബുദ്ധ ഭാരത എന്ന ഇംഗ്ലീഷ് ജേണലിന്റെ അസിസ്റ്ററ്റ് എഡിറ്ററായി. 1991ൽ ചെന്നൈ ശ്രീരാമകൃഷ്ണ മഠം മേധാവിയായി. 2017ൽ മഠത്തിന്റെ 16-ാം അദ്ധ്യക്ഷനായി ചുമതലയേറ്റു. നിരവധി ലേഖനങ്ങൾ എഴുതുകയും പ്രഭാഷണങ്ങൾ നടത്തുകയും ചെയ്തു. അദ്ദേഹത്തിന്റെ 68 ലേഖനങ്ങളുടെ സമാഹാരമാണ് മ്യൂസിംഗ്സ് ഒഫ് എ മങ്ക് എന്ന പുസ്‌തകം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |