ആലക്കോട്(കണ്ണൂർ) /തിരുവനന്തപുരം: സമ്മർ ബമ്പർ നറുക്കെടുപ്പിൽ 10 കോടിയുടെ ഭാഗ്യം കനിഞ്ഞത് കണ്ണൂർ ആലക്കോട് നെടുവോട്ടെ പാറപ്പുറത്ത് കൊടിയൻ നാസറിന്. ഓട്ടോഡ്രൈവറായ ഈ 46കാരനെ ചൊവ്വാഴ്ച രാത്രി എടുത്ത ടിക്കറ്റാണ് മണിക്കൂറുകൾക്കുള്ളിൽ കോടീശ്വരനാക്കിയത്. ആലക്കോട് ശ്രീ രാജരാജേശ്വര ഏജൻസിയിൽ നിന്ന് രാജു എന്ന സബ് ഏജന്റ് എടുത്ത് വില്പന നടത്തിയതാണ് ടിക്കറ്റ്.
ആറുമണിയോടെ കാർത്തികപുരത്തെ ലോട്ടറി സ്റ്റാളിലേക്ക് കയറിച്ചെന്ന നാസർ ബമ്പർ ടിക്കറ്റ് എടുക്കണമെന്ന് പറഞ്ഞു. ഇപ്പോൾ കാശ് കൈയിലില്ലെന്നും വൈകിട്ട് വരുമ്പോൾ കണ്ടുവച്ച ടിക്കറ്റ് ബാക്കിയുണ്ടെങ്കിൽ എടുക്കാമെന്നും അതിന് ഒന്നാംസമ്മാനം കിട്ടുമെന്നും പറഞ്ഞിരുന്നു. വൈകിട്ട് ഏഴരയായപ്പോൾ എത്തിയ നാസർ ബാക്കിയായിരുന്ന എസ്.സി. 308797 നമ്പറിലുള്ള ഏക ടിക്കറ്റ് 250 രൂപ നൽകി വാങ്ങി. ഈ ടിക്കറ്റിന് ഒന്നാംസമ്മാനം ഉറപ്പാണെന്ന് നാസർ പറഞ്ഞതായും രാജു വെളിപ്പെടുത്തി. ബമ്പർ അടിച്ച വിവരം നാസർ തന്നെയാണ് രാജുവിനെ അറിയിച്ചതും.
വിദ്യാർത്ഥികളായ നിസാർ,നസില എന്നിവരാണ് മക്കൾ. ഷീറ്റ് മേഞ്ഞ വീട്ടിലാണ് നാസറിന്റെ മാതാവ് ഉൾപ്പെടെയുള്ള ഈ കുടുംബം താമസിക്കുന്നത്. 10കോടി രൂപ ബമ്പർ ലോട്ടറി സമ്മാനമടിച്ചാൽ 298,12,500രൂപ നികുതിയും 110,30,625രൂപ സർചാർജ്ജും 1633725രൂപ ഹെൽത്ത് ആൻഡ് എഡ്യൂക്കേഷൻ സെസും അടച്ച് ബാക്കി 575,23,150രൂപയാണ് കൈയിൽ കിട്ടുക. ഇന്നലെ ഉച്ചയ്ക്ക് രണ്ടിനായിരുന്നു നറുക്കെടുപ്പ്. 50 ലക്ഷം രൂപയുടെ രണ്ടാം സമ്മാനം എസ്.എ. 177547 എന്ന ടിക്കറ്റിനാണ്. ഒന്നാം സമ്മാനമായി 12 കോടി രൂപ നൽകുന്ന വിഷു ബമ്പർ ടിക്കറ്റ് ഇന്നുമുതൽ വില്പന തുടങ്ങും.
ദൈവത്തിന്റെ കളി
എല്ലാം ദൈവത്തിന്റെ കളിയാണ് - എന്നാണ് സമ്മർ ബമ്പർ അടിച്ചതിനെക്കുറിച്ചുള്ള നാസറിന്റെ പ്രതികരണം. ഒരു ടിക്കറ്റ് മാത്രമേ ബാക്കി ഉണ്ടായിരുന്നുള്ളൂ. നല്ലൊരു വീടും സ്ഥലവും വാങ്ങണം. മക്കളെ രണ്ടു പേരെയും നന്നായി പഠിപ്പിക്കണം, കുറച്ചു പേരെയെങ്കിലും കഴിവനുസരിച്ച് സഹായിക്കണം - നാസർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |