ന്യൂഡൽഹി : ഇ.ഡി കസ്റ്റഡി നിയമവിരുദ്ധമാണെന്നും, ഉടൻ മോചിപ്പിക്കണമെന്നുമുള്ള ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ ആവശ്യത്തിൽ ഇടപെടാതെ ഡൽഹി ഹൈക്കോടതി. ഇന്ന് ഉച്ചയ്‌ക്ക് രണ്ടു മണിവരെയാണ്
കേജ്‌രിവാളിന്റെ കസ്റ്റഡി. ഇന്ന് അദ്ദേഹത്തെ റോസ് അവന്യൂ കോടതിയിൽ ഹാജരാക്കും. കസ്റ്റഡി നീട്ടാൻ ഇ. ഡി. ആവശ്യപ്പെട്ടേക്കും.
മറുപടിക്ക് സമയം വേണമെന്ന ഇ.ഡിയുടെ ആവശ്യം അനുവദിച്ച ജസ്റ്റിസ് സ്വരാന കാന്ത ശർമ്മ, ഏപ്രിൽ മൂന്നിന് വിശദമായ വാദം കേൾക്കാൻ തീരുമാനിച്ചു. കേസ് ഇനി മാറ്റിവയ്ക്കില്ലെന്ന് മുന്നറിയിപ്പും നൽകി. മറുപടിയുടെ ആവശ്യമില്ലെന്ന കേജ്‌രിവാളിന്റെ അഭിഭാഷകന്റെ വാദം കോടതി അംഗീകരിച്ചില്ല. ഹർജിയുടെ പകർപ്പ് ലഭിച്ചത് ചൊവ്വാഴ്ച്ച ഉച്ചയ്‌ക്കാണെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി. രാജു കോടതിയെ അറിയിച്ചിരുന്നു.
അറസ്റ്റും വിചാരണക്കോടതി ഇ.ഡി കസ്റ്റഡിയിൽ വിട്ടതും ചോദ്യംചെയ്ത് കേജ്‌രിവാൾ സമർപ്പിച്ച ഹർജിയിലും, ഉടൻ മോചിപ്പിക്കണമെന്ന ഇടക്കാല അപേക്ഷയിലും ഏപ്രിൽ രണ്ടിനകം ഇ.ഡി മറുപടി സമർപ്പിക്കണം. അതിന്റെ പകർപ്പ് കേജ്‌രിവാളിന്റെ അഭിഭാഷകന് നൽകണം. കോടതി നോട്ടീസ് ഇ.ഡിയുടെ അഭിഭാഷകൻ കൈപ്പറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |