ഹമാസിന്റെ ബന്ദിയായിരിക്കെ ലൈംഗികാതിക്രമത്തിന് ഇരയായെന്ന വെളിപ്പെടുത്തലുമായി ഇസ്രായേലി യുവതി. അഭിഭാഷകയായ അമിത് സൂസാന എന്ന 41കാരിയാണ് ബന്ദിയാക്കപ്പെട്ടതിന് പിന്നാലെ നിരന്തര പീഡനത്തിന് ഇരയായെന്ന് മാദ്ധ്യമങ്ങളോട് പറഞ്ഞത്. 55 ദിവസം ഹമാസിന്റെ തടവി കഴിഞ്ഞ സൂസാന മോചിതയായ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. സൂസാനയ്‌ക്കൊപ്പം നൂറിലധികം പേർ തടവിൽ നിന്ന് മോചിതരായിരുന്നു. ആദ്യമായാണ് ഒരു ഇസ്രായേലി വനിത ഹമാസിനെതിരെ ലൈംഗികാതിക്രമ ആരോപണവുമായി രംഗത്ത് വന്നത്.
ഗാസയിലെ ഒരു വീട്ടിൽ തടവിലായിരിക്കെ മുഹമ്മദ് എന്ന ഒരാൾ തന്നെ പീഡിപ്പിക്കുകയായിരുന്നു എന്ന് സൂസാന പറയുന്നു. ഇയാൾ തന്റെ ഷർട്ട് പൊക്കി നോക്കുന്നത് പതിവായിരുന്നു. കുളിക്കാൻ കൊണ്ടു പോകുമ്പോൾ തന്നെ കസേരയിൽ ഇരുത്തി തന്നെ ആക്രമിക്കാൻ ശ്രമിച്ചതായും സൂസാന പറയുന്നു. എതിർക്കാൻ ശ്രമിച്ചപ്പോൾ നിരന്തരം മർദ്ദിച്ചു. തോക്കിൻ മുനയിൽ നിറുത്തി കിടപ്പുമുറിയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയതായും സൂസാന വെളിപ്പെടുത്തുന്നു.
തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചതായും അവർ ആരോപിച്ചു.
തന്റെ ആർത്തവ സമയം എപ്പോഴാണെന്ന് അയാൾ ആവർത്തിച്ച് ചോദിച്ചുകൊണ്ടിരുന്നു. അടിവസ്ത്രം മാത്രം ധരിച്ച് തന്റെ മുറിയിലേക്ക് ഇടയ്ക്കിടെ അയാൾ എത്തുമായിരുന്നുവെന്നും സൂസാന കൂട്ടിച്ചേർത്തു. എന്നാൽ പീഡനത്തിന് ശേഷം ഇക്കാര്യം ഇസ്രായേൽ അധികൃതരെ അറിയിക്കരുതെന്ന മുഹമ്മദ് ഇവരോട് അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. ഇവിടെ നിന്ന് മറ്റൊരു സ്ഥാലത്തേക്ക് മാറ്റിപ്പാർപ്പിച്ചെങ്കിലും ഇവിടെയും അതിക്രമങ്ങൾ നേരിടേണ്ടി വന്നു, ആറോളം സ്ഥലങ്ങളിൽ നിന്നായി ഒന്നിലധികം പേർ ആക്രമിച്ചതായും ഇവർ ആരോപിച്ചു.
നേരത്തെ സൂസാനയെ ഹമാസ് തട്ടിക്കൊണ്ടു പോകുന്നതിന്റെ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. എന്നാൽ സൂസാനയുടെ ആരോപണങ്ങൾ ഹമാസ് തള്ളി. ചില സുരക്ഷാ ഉദ്യോഗസ്‍ഥർ മെനഞ്ഞെടുത്തതാകാം ഈ കഥയെന്ന് ഹമാസ് വക്താവ് ബാസെം നെയിം പ്രതികരിച്ചു. ബന്ദികളിൽ ചിലർ ലൈംഗികാതിക്രമത്തിന് ഇരയായെന്ന യു.എൻ റിപ്പോർട്ടിനെയും ഹമാസ് ഈമാസമാദ്യം എതിർത്തിരുന്നു. ഇസ്രായേലിന്റെ 130ഓളം ബന്ദികൾ ഇപ്പോഴും ഹമാസിന്റെ കസ്റ്റഡിയിൽ ഉണ്ടെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |