തിരൂരങ്ങാടി: വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ നിന്ന് മാവോയിസ്റ്റ് കേസിലെ പ്രതി ടി.കെ.രാജീവനുമായി കൽപ്പറ്റ കോടതിയിലേക്ക് പോയ നാല് പൊലീസ് ജീപ്പുകൾ കൂട്ടിയിടിച്ച് രണ്ട് പൊലീസുകാർക്ക് പരിക്കേറ്റു. മൂന്ന് ജീപ്പുകൾക്ക് കേടുപാടുണ്ടായി. തൃശൂർ എ.ആർ ക്യാമ്പിലെ പൊലീസുകാരായ തൃശൂർ കൃഷ്ണൻകോട്ട സ്വദേശി ആന്റണി ജിതിൻ, ഇരിങ്ങാലക്കുട പള്ളിവട്ടം സ്വദേശി വിഷ്ണു എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി.
പ്രതിയെ കയറ്റിയ ജീപ്പിന് അകമ്പടി പോവുകയായിരുന്നു മറ്റ് മൂന്ന് ജീപ്പുകൾ. ഇന്നലെ രാവിലെ ഒമ്പതിന് തിരൂരങ്ങാടി ദേശീയപാത വി.കെ പടി അരീതോട് സർവീസ് റോഡിലായിരുന്നു അപകടം. കൊയ്ത്തുമെതി യന്ത്രവുമായി പോയ വാഹനം പെട്ടെന്ന് വശത്തേക്ക് തിരിഞ്ഞതിനെത്തുടർന്ന് മുന്നിലുണ്ടായിരുന്ന കാർ ഡസൻ ബ്രേക്കിട്ടതോടെ തൊട്ടുപിന്നിലുണ്ടായിരുന്ന പൊലീസ് ജീപ്പുകൾ കൂട്ടിയിടിക്കുകയായിരുന്നു. കാറിലിടിച്ച മുന്നിലെ ജീപ്പിലുണ്ടായിരുന്ന പൊലീസുകാർക്കാണ് പരിക്കേറ്റത്. പ്രതിയെ പിന്നീട് തിരൂരങ്ങാടി, കോട്ടയ്ക്കൽ, പരപ്പനങ്ങാടി സ്റ്റേഷനുകളിൽ നിന്നെത്തിച്ച വാഹനങ്ങളുടെ അകമ്പടിയോടെ കൽപ്പറ്റ കോടതിയിലേക്ക് കൊണ്ടുപോയി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |