മൂന്നാർ: തുടർച്ചയായ കാട്ടാന ആക്രമണത്തിൽ പൊറുതിമുട്ടി മലയോര മേഖല.കഴിഞ്ഞ രണ്ട് ദിവസമായി ഉണ്ടായ കാട്ടാന ആക്രമണത്തിൽ ഇടമലക്കുടിയിൽ സൈസൈറ്റിലും സിങ്കുകണ്ടത്ത് വീടും തകർന്നു. വലിയ തോതിൽ കൃഷിനാശവും ആനകൾ വരുത്തിയിട്ടുണ്ട്. ജില്ലയിൽ പ്രധാനമായും ചിന്നക്കനാൽ, മൂന്നാർ, ഇടമലക്കുടി, അടിമാലി, ദേവികുളം മേഖലകളിലാണ് ആനക്കലി തുടരുന്നത്. ഏത് സമയത്തും ആന എത്താവുന്ന സ്ഥിതിയായതോടെ നാട്ടുകാരുടെ ഉറക്കവും നഷ്ടപ്പെട്ടിരിക്കുകയാണ്. 301 കോളനി പോലുള്ള സ്ഥലങ്ങളിൽ നിന്ന് ജീവനുംകൊണ്ട് രക്ഷപ്പെടാനുള്ള ശ്രമത്തിലാണ് ഇവിടുത്തെ താമസക്കാർ.സിങ്കുകണ്ടത്ത് കാട്ടാനയാക്രമണം പതിവ് സംഭവമായി മാറി കഴിഞ്ഞു. അരിക്കൊമ്പനെ നാടുകടത്തിയ ശേഷം ഏതാനും മാസങ്ങൾ ശാന്തമായിരുന്ന മേഖലയിൽ ഇപ്പോൾ അരി തിന്ന് കൃഷിനശിപ്പിച്ച് ചക്കക്കൊമ്പൻ വാഴുകയാണ്. കൂനംമാക്കൽ മനോജിന്റെ വീടിനുനേരെ ഇന്നലെ പുലർച്ചെ നാല് മണിയോടെയാണ് ആക്രമണം ഉണ്ടായത്. കൊമ്പുകൊണ്ട് കുത്തി വീട് തകർക്കാനാണ് ആന ശ്രമിച്ചത്. ആക്രമണത്തിൽ വീടിന്റെ ഭിത്തികൾക്ക് വിള്ളലുകളുണ്ടാവുകയും മേൽക്കൂരയിലെ സീലിംഗ് തകരുകയും ചെയ്തു. ഏതാനും ദിവസം മുമ്പ് രാത്രി 10 മണിയോടെ മേഖലയിലെ ജനവാസ കേന്ദ്രത്തിലെത്തിയ ചക്കക്കൊമ്പൻ രാത്രി മുഴുവൻ സമയവും ഏക്കർ കണക്കിന് കൃഷികൾ നശിപ്പിച്ച ശേഷം നേരം പുലർന്ന ശേഷമാണ് കാട് കയറിയത്. ഇടമലക്കുടിയിൽ വനവാസികൾ തിങ്ങിപ്പാർക്കുന്ന മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങി പലചരക്ക് കട (സൈസൈറ്റി) നശിപ്പിച്ചു. ചൊവ്വാഴ്ച രാത്രിയിലായിരുന്നു സംഭവം. കടയുടെ വാതിലും ജനലും തകർത്ത ശേഷം പച്ചക്കറിയും ധാന്യങ്ങളും ഭക്ഷിക്കുകയും നാലുപാടുമായി ചിതറിയിടുകയുമെല്ലാം ചെയ്തിട്ടുണ്ട്. ഇവിടെ കാട്ടാനകളെ കാണുന്നത് സ്ഥിരമാണെങ്കിലും ഇവ ജനവാസമേഖലയലേക്ക് ഇറങ്ങാറില്ല. ഇതിന് വിപരീതമായാണ് രാത്രിയിലും ഇന്നലെ പുലർച്ചെയുമായി ആന എത്തിയത്. ദേവികുളത്ത് ഇന്നലെ പടയപ്പയെന്ന കാട്ടാന ജനവാസമേഖലയിൽ ഇറങ്ങിയതും പരിഭ്രാന്തി പരത്തി. ഇതിനെ പിന്നീട് ആർ.ആർ.ടി സംഘമെത്തി തുരത്തി കാട്ടലേക്ക് കയറ്റിവിട്ടു. ദേവികുളത്താണെങ്കിൽ ഇന്നലെ രാത്രിയിൽ ആറ് ആനകളുടെ കൂട്ടമാണ് ജനവാസമേഖലയിൽ ഇറങ്ങി നാശം വിതച്ചത്. ബിഎൽ റാം, പന്നിയാർ മേഖലയിലും കാട്ടാന ഇറങ്ങി ഭീതി പരത്തുന്നതും നിത്യ സംഭവമാണ്. കാട്ടാനയുടെ സാന്നിദ്ധ്യം നിരീക്ഷിക്കുന്നതിനും ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നതിനും വനം വകുപ്പ് ജീവനക്കാരുടെ സേവനം പ്രയോജനപ്പെടാറില്ല. ആവശ്യത്തിന് വാച്ചർമാരില്ലാത്തത് ഈ സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. ആവശ്യത്തിന് ജീവനക്കാരെ നിയമിച്ച് കാട്ടാന ശല്യത്തിൽ നിന്നും ജനങ്ങളെ സംരക്ഷിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ വനം വകുപ്പ് തയ്യാറാകണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
തലയാറിൽ പുലി
ഇതിനൊപ്പം തലയാറിൽ പുലി ഇറങ്ങി പശുവിനെ കടിച്ച് കൊന്നിരുന്നു. ഈ മേഖലയിൽ മാത്രം അടുത്തിടെയായി പശുക്കൾ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെടുന്നതും പതിവാണ്. തേയില തോട്ടത്തിലെ ജോലിക്കൊപ്പം അധികവരുമാനമെന്ന നിലയിലാണ് തൊഴിലാളികൾ പശുക്കളെ വളർത്തുന്നത്. എന്നാൽ ഇവയെല്ലാം വന്യമൃഗങ്ങളുടെ ആഹാരമായി മാറുകയാണ് ഇപ്പോൾ.
ടൂറിസത്തേയും ബാധിക്കുന്നു
മൂന്നാർ, ചിന്നക്കനാൽ മേഖലയിൽ പതിവായി കാട്ടാന ആക്രമണം നടക്കുന്നതോടെ ഇങ്ങോട്ട് എത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണത്തെയും ബാധിച്ചിട്ടുണ്ട്. പതിവായി റോഡിലിറങ്ങി പടയപ്പ വാഹനം തടയാൻ ആരംഭിച്ചതോടെ ഭയന്ന് സഞ്ചാരികളുടെ വരവ് കുറഞ്ഞതായി വ്യാപാരികളും സാക്ഷ്യപ്പെടുത്തുന്നു.
ആന വാഹനങ്ങൾ കൂടി തകർക്കാൻ തുടങ്ങിയതോടെ ഭയപ്പാടിലാണ് പ്രദേശത്തെ താമസക്കാരും വാഹന ഡ്രൈവർമാരും. ഇത്തരം സംഭവങ്ങൾ ആവർത്തിച്ചാൽ മേഖലയിലേക്കുള്ള ടൂറിസ്റ്റുകളുടെ വരവിനെ അത് ബാധിക്കുമെന്നാണ് വിലയിരുത്തൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |