ന്യൂഡൽഹി: മഹാരാഷ്‌ട്രയിൽ മഹാവികാസ് അഘാഡിയിൽ സീറ്റ് തർക്കം നിലനിൽക്കെ ശിവസേന-ഉദ്ധവ് വിഭാഗം 17 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. കോൺഗ്രസിന് താത്‌പര്യമുള്ള മുംബയ് നോർത്ത് വെസ്റ്റ് മണ്ഡലത്തിൽ അമോൽ കീർത്തികറിനെയും സാംഗ്ലിയിൽ ഗുസ്തി താരം ചന്ദ്രഹർ പാട്ടീലിനെയും സ്ഥാനാർത്ഥിയാക്കി. അനിൽ ദേശായി മുംബയ് സൗത്ത് സെൻട്രലിൽ മത്സരിക്കും.
മുംബയ് നോർത്ത് വെസ്റ്റ് മണ്ഡലത്തിൽ സ്ഥാനാർത്ഥിയായതിന് പിന്നാലെ അമോൽ കീർത്തികറിന് ഇ.ഡി നോട്ടീസ് ലഭിച്ചു. കൊവിഡ് സമയത്ത് കുടിയേറ്റക്കാർക്ക് 'ഖിച്ഡി' വിതരണം ചെയ്തതിലെ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് നോട്ടീസ്.
അരവിന്ദ് സാവന്ത്(മുംബയ് സൗത്ത്), സഞ്ജയ് പാട്ടീൽ(മുംബയ് നോർത്ത് ഈസ്റ്റ്), രാജൻ വിചാരെ(താനെ), വിനായക് റാവുത്ത്(രത്‌നഗിരി സിന്ധുദുർഗ്), സഞ്ജയ് ജാദവ് (പർഭാനി), ഓംരാജെ നിംബാൽക്കർ (ഒസ്മാനാബാദ്) എന്നീ സിറ്റിംഗ് എംപിമാരെ സേന നിലനിർത്തി. മുൻ എംപി ചന്ദ്രകാന്ത് ഖൈരെ ഔറംഗബാദിൽ മത്സരിക്കും.
പാർട്ടി 22 സീറ്റുകളിൽ മത്സരിക്കുമെന്നും ബാക്കി അഞ്ച് പേരുകൾ ഉടൻ പ്രഖ്യാപിക്കുമെന്നും സേനാ നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. കർഷക നേതാവ് രാജു ഷെട്ടി മഹാ വികാസ് അഘാഡിയുടെ പിന്തുണ ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.
വി.ബി.എ ഒറ്റയ്ക്ക് മത്സരിക്കും
മഹാരാഷ്‌ട്രയിൽ മഹാവികാസ് അഘാഡി സഖ്യത്തിൽ (എം.വി.എ) നിന്ന് പിന്മാറിയ പ്രകാശ് അംബേദ്കറുടെ വഞ്ചിത് ബഹുജൻ അഘാഡി (വി.ബി.എ) ഒമ്പത് സീറ്റുകളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ആറ് സീറ്റാണ് വി.ബി.എ അദ്ധ്യക്ഷൻ പ്രകാശ് അംബേദ്കർ മഹാവികാസ് അഘാഡിയോട് ചോദിച്ചിരുന്നത്. എന്നാൽ നാല് സീറ്റ് നൽകാമെന്ന നിലപാടിലായിരുന്നു എം.വി.എ.
അകോല ഒഴികെ എം.വി.എ നൽകിയ സീറ്റുകളിൽ വിജയസാദ്ധ്യതയില്ലെന്ന് പ്രകാശ് അറിയിച്ചിരുന്നു. തീരുമാനം വൈകിയതോടെയാണ് വി.ബി.എ ഒറ്റക്ക് മത്സരിക്കാൻ തീരുമാനിച്ചത്. ഒ.ബി.സി ഫെഡറേഷൻ, മറാത്താ കമ്മ്യൂണിറ്റി തുടങ്ങിയ സംഘടനകളുടെ പിന്തുണയും പ്രകാശിനുണ്ട്. അതേസമയം അകോല പ്രകാശിനായി മാറ്റിവച്ചിരിക്കുകയാണ് കോൺഗ്രസ്.
കോൺഗ്രസുമായി സഖ്യത്തിലായിരുന്ന 1998ലും 1999ലും മാത്രമാണ് അകോലയിൽ പ്രകാശ് ജയിച്ചത്. സഖ്യം വിട്ടശേഷവും 2009ലും 2019ലും രണ്ടാം സ്ഥാനത്തായിരുന്നു പ്രകാശ്. വി.ബി.എക്ക് ഒറ്റക്ക് ജയിക്കാനാകില്ലെങ്കിലും കോൺഗ്രസിന്റെ വോട്ട് ബാങ്കിൽ വിള്ളലുണ്ടാക്കും. 2019ൽ 10 മണ്ഡലങ്ങളിൽ ഇത് പ്രതിഫലിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |