1951-1952, ഇന്ത്യയിലെ ആദ്യ ലോക്സഭാ തിരഞ്ഞെടുപ്പ് കാലം. 1951 ഒക്ടോബർ 25നും 1952 ഫെബ്രുവരി 21നും ഇടയിൽ 68 ഘട്ടങ്ങളിലായിരുന്നു തിരഞ്ഞെടുപ്പ്. 489 സീറ്റുകളിലേക്ക് 53 രാഷ്ട്രീയ പാർട്ടികളും 533 സ്വതന്ത്രരുമടക്കം ആകെ 1874 സ്ഥാനാർത്ഥികൾ. 36,10,88,090 ജനങ്ങളിൽ 17,32,12,343 പേരേ വോട്ടർ പട്ടികയിൽ രജിസ്റ്റർ ചെയ്തിരുന്നുള്ളൂ. അതിൽ 44.8 ശതമാനം പേരേ വോട്ടിട്ടുള്ളൂ.
44 ശതമാനം വോട്ട് നേടിയ കോൺഗ്രസ് 489ൽ 364 സീറ്റുമായി അധികാരത്തിലെത്തി. ജവഹർലാൽ നെഹ്‌റു സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയുമായി. 3.29 ശതമാനം വോട്ട് നേടിയ സി.പി.ഐ 16 സീറ്റിൽ ജയിച്ചു. പ്രധാന പ്രതിപക്ഷ കക്ഷിയുമായി. എ.കെ.ജിയായിരുന്നു പ്രതിപക്ഷ നേതാവ്.
10.59 ശതമാനം വോട്ട് നേടിയ സോഷ്യലിസ്റ്റ് പാർട്ടിക്ക് 12 സീറ്റും ലഭിച്ചു. സ്വതന്ത്ര സ്ഥാനാർത്ഥികൾ 15.9 ശതമാനം വോട്ട് നേടി. അവരിൽ 37 പേർ വിജയിച്ചു. എന്നാൽ ഭരണഘടനാശില്പി ബി.ആർ. അംബേദ്കർ തോറ്റു. ബോംബെ നോർത്ത് സെൻട്രലിൽ നിന്ന് ഷെഡ്യൂൾഡ് കാസ്റ്റ് ഫെഡറേഷനായി മത്സരിച്ച അംബേദ്കറെ കോൺഗ്രസ് സ്ഥാനാർത്ഥി നാരായൺ സബോദ കജ്രോൾക്കറാണ് പരാജയപ്പെടുത്തിയത്. എന്നാൽ ബോംബെയെ പ്രതിനിധീകരിച്ച് അദ്ദേഹം രാജ്യസഭ അംഗമായി. 1954ൽ മഹാരാഷ്ട്രയിലെ ഭണ്ഡാരയിൽ നടന്ന ഉപതിരഞ്ഞെടുപ്പിലും അംബേദ്കർ തോറ്റു.
ആദ്യം ഹിമാചലിൽ
1951-1952ലെ ആദ്യഘട്ട തിരഞ്ഞെടുപ്പ് ഹിമാചൽപ്രദേശിലായിരുന്നു. ഹിമാചലിലെ ശ്യം ശരൺ നേഗിയായിരുന്നു സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വോട്ടർ. 2022 നവംബർ അഞ്ചിന് 105ാം വയസിലാണ് ശ്യം ശരൺ അന്തരിച്ചത്. ശാരീരിക അവശതകൾ വകവയ്‌ക്കാതെ അവസാനകാലത്തും വോട്ടിടാനെത്തിയിരുന്ന ശ്യം ശരൺ പുതുതലമുറയ്ക്ക് മാതൃകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |