അബുദാബി: മലയാളി ജീവനക്കാരൻ അബുദാബിയിലെ ലുലു അൽഖാലിദിയ മാളിൽ നിന്ന് ഒന്നര കോടിയോളം രൂപ അപഹരിച്ച് മുങ്ങി. ലുലു ഗ്രൂപ്പ് അബുദാബി പൊലീസിൽ പരാതി നൽകി. മാളിലെ ലുലു ഹൈപ്പർ മാർക്കറ്റ് ക്യാഷ് ഓഫീസ് ഇൻ ചാർജായ കണ്ണൂർ നാറാത്ത് സുഹറ മൻസിലിൽ മുഹമ്മദ് നിയാസാണ് (38) മുങ്ങിയത്.
കഴിഞ്ഞ 25ന് ഉച്ചയ്ക്ക് ഡ്യൂട്ടിക്ക് എത്തേണ്ട നിയാസിനെ കാണാതായതോടെ നടത്തിയ അന്വേഷണത്തിലാണ് ഒന്നര കോടിയോളം രൂപ കാണാനില്ലെന്ന് മനസിലായത്. മൊബൈലിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫായിരുന്നു. ക്യാഷ് വിഭാഗത്തിൽ ജോലി ചെയ്യുന്നതിനാൽ നിയാസിന്റെ പാസ്പോർട്ട് കമ്പനിയാണ് നിയമപ്രകാരം സൂക്ഷിക്കുന്നത്. അതിനാൽ നിയാസിന് യു.എ.ഇയിൽ നിന്ന് പുറത്തുപോകാനാവില്ലെന്ന് അധികൃതർ പറഞ്ഞു. എംബസി മുഖേന നിയാസിനെതിരെ കേരള പൊലീസിലും ലുലു ഗ്രൂപ്പ് പരാതി നൽകി.
കഴിഞ്ഞ 15 വർഷമായി നിയാസ് ലുലു ഗ്രൂപ്പിലാണ് ജോലി ചെയ്യുന്നത്. ഇയാൾക്കൊപ്പമാണ് എറണാകുളം വെണ്ണല ചളിക്കാവട്ടം സ്വദേശിയായ ഭാര്യയും രണ്ടുകുട്ടികളും താമസിച്ചിരുന്നത്. നിയാസിന്റെ തിരോധാനത്തിനുശേഷം ഇവർ ആരെയും അറിയിക്കാതെ പെട്ടെന്ന് നാട്ടിലേക്ക് മടങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |