ന്യൂഡൽഹി: മദ്യനയക്കേസിലെ കോഴപ്പണം യഥാർത്ഥത്തിൽ ആരുടെ കൈവശമാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ് രി വാൾ ഇന്ന് തെളിവ് സഹിതം കോടതിയിൽ വെളിപ്പെടുത്തുമെന്ന് അദ്ദേഹത്തിന്റെ ഭാര്യ സുനിത. ഇ.ഡി കസ്റ്റഡിയുടെ കാലാവധി ഇന്ന് ഉച്ചയ്ക്ക് രണ്ടിന് പൂർത്തിയാവുന്നതിനാൽ കേജ്‌രിവാളിനെ ഡൽഹി റോസ് അവന്യു കോടതിയിൽ ഹാജരാക്കുന്നുണ്ട്. അപ്പോൾ വെളിപ്പെടുത്തുമെന്നാണ് ഭാര്യയോട് പറഞ്ഞത്.
എല്ലാ ദിവസവും വൈകിട്ട് ആറുമുതൽ ഏഴ് വരെ കേജ് രിവാളിനെ സന്ദർശിക്കാൻ സുനിതയ്ക്ക് കോടതി അനുമതി കൊടുത്തിരുന്നു.
250 ഇടങ്ങളിൽ ഇ.ഡി റെയിഡ് നടത്തി. നയാപൈസ കണ്ടെത്തിയില്ല. മുഖ്യമന്ത്രിയുടെ വീട്ടിൽ നിന്ന് കിട്ടിയത് 73000 രൂപയാണെന്നും സുനിത വ്യക്തമാക്കി. ഭരണ ഉത്തരവുകൾ ഇറക്കുന്നതിൽ കേന്ദ്രസർക്കാർ കേസെടുത്തിരിക്കുകയാണ്. ഡൽഹിയെ നശിപ്പിക്കാനും, ജനങ്ങളെ ബുദ്ധിമുട്ടിക്കാനുമാണോ അവർ ആഗ്രഹിക്കുന്നത്. കേജ് രിവാളിന് ഇക്കാര്യത്തിൽ കഠിനമായ വേദനയുണ്ടെന്നും അദ്ദേഹത്തിന്റെ എക്സ് അക്കൗണ്ടിലൂടെ സുനിത അറിയിച്ചു.
നിയമസഭയിൽ ആപ്പ് - ബി.ജെ.പി പോർവിളി
കേജ്‌രിവാളിന്റെ അറസ്റ്റിനുശേഷം നിയമസഭാ ആദ്യമായി ചേർന്ന ഇന്നലെ അകത്തും പുറത്തും വൻപ്രതിഷേധമായിരുന്നു. ആം ആദ്മി പാർട്ടിയും ബി.ജെ.പിയും പരസ്പരം പോർവിളിച്ചു. ആരോഗ്യമേഖലയിലെ പ്രശ്നങ്ങൾ അടക്കം ചർച്ച ചെയ്യാനാണ് പ്രത്യേക സമ്മേളനം വിളിച്ചത്. ബഹളം കാരണം സമ്മേളനം ഏപ്രിൽ ഒന്നിലേക്ക് സ്പീക്കർ രാംനിവാസ് ഗോയൽ മാറ്റി.
'ഞാനും കേജ്‌രിവാൾ' പ്രചാരണ മുദ്രാവാക്യം മുഴക്കി മഞ്ഞ ടീ ഷർട്ടും ധരിച്ചാണ് മന്ത്രിമാരായ അതിഷിയും സൗരഭ് ഭരദ്വാജും ആം ആദ്മി എം.എൽ.എമാരും എത്തിയത്. സഭയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്രസർക്കാരിനുമെതിരെ മുദ്രാവാക്യം മുഴക്കി. ബി.ജെ.പിയും വിട്ടുകൊടുത്തില്ല. പ്രതിപക്ഷ നേതാവ് രാംവീർ സിംഗ് ബിധുരി മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടു. ആം ആദ്മി വനിത എം.എൽ.എമാർ ബി.ജെ.പി എം.എൽ.എ വീജേന്ദർ ഗുപ്തയെ വളഞ്ഞെങ്കിലും സുരക്ഷാജീവനക്കാർ രക്ഷയ്ക്കെത്തി. പുറത്തും ബി.ജെ.പി പ്രവർത്തകർ പ്രതിഷേധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |