മത്സരഫലങ്ങൾ
അർജന്റീന 3- കോസ്റ്റാറിക്ക 1
സ്പെയ്ൻ 3- ബ്രസീൽ 3
ഫ്രാൻസ് 3- ചിലി 2
സ്ളൊവേനിയ2- പോർച്ചുഗൽ 0
ജർമ്മനി 2- നെതർലാൻഡ്സ് 1
ഇംഗ്ളണ്ട് 2- ബെൽജിയം 2
ലണ്ടൻ : കഴിഞ്ഞ ദിവസം നടന്ന അന്താരാഷ്ട്ര സൗഹൃദ ഫുട്ബാൾ മത്സരങ്ങളിൽ ലോകകപ്പ് ജേതാക്കളായ അർജന്റീനയും റണ്ണർഅപ്പുകളായ ഫ്രാൻസും ജയിച്ചപ്പോൾ മുൻ ലോക ചാമ്പ്യന്മാരായ ബ്രസീലും സ്പെയ്നും സമനിലയിൽ പിരിഞ്ഞു. യൂറോപ്പിലെ പ്രബലന്മാരായ പോർച്ചുഗലിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് സ്ളൊവേനിയ അട്ടിമറിച്ചു. ഇംഗ്ളണ്ടും ബെൽജിയവും സമനിലയിൽ പിരിഞ്ഞപ്പോൾ ജർമ്മനി നെതർലാൻഡിനെതിരെ 2-1ന്റെ വിജയം നേടി.
പരിക്ക്മൂലം സൂപ്പർ താരവും നായകനുമായ ലയണൽ മെസി വിട്ടുനിന്ന മത്സരത്തിൽ ആദ്യ പകുതിയിൽ കോസ്റ്റാറിക്കയിൽ നിന്ന് ഗോൾ വഴങ്ങിയ അർജന്റീന രണ്ടാം പകുതിയിൽ നേടിയ മൂന്ന് ഗോളുകൾക്കാണ് വിജയം കണ്ടത്. 34-ാം മിനിട്ടിൽ മാൻഫ്രെഡ് ഉഗാൾഡെയാണ് കോസ്റ്റാറിക്കയ്ക്ക് വേണ്ടി സ്കോർ ചെയ്തത്. 52-ാം മിനിട്ടിൽ ഏൻജൽ ഡി മരിയ, 56-ാം മിനിട്ടിൽ മക് അല്ലിസ്റ്റർ, 77- ാം മിനിട്ടിൽ ലൗതാരോ മാർട്ടിനസ് എന്നിവരാണ് അർജന്റീനയ്ക്ക് വേണ്ടി സ്കോർ ചെയ്തത്. അഞ്ചുഗോളുകൾ പിറന്ന മത്സരത്തിൽ 3-2നാണ് ഫ്രാൻസ് ചിലിയെ തോൽപ്പിച്ചത്. ആറാം മിനിട്ടിൽ മാഴ്സെനീലോ ന്യൂനസ് നേടിയ ഗോളിന് ചിലി ഫ്രാൻസിനെ ഞെട്ടിച്ചിരുന്നു.എന്നാൽ 18-ാം മിനിട്ടിൽ യൂസഫ് ഫൊഫാന ,25-ാം മിനിട്ടിൽ കോളോ മുവാനി,72-ാം മിനിട്ടിൽ ഒളിവർ ജിറൂദ് എന്നിവർ നേടിയ ഗോളുകൾക്ക് ഫ്രാൻസ് ലീഡെടുത്തു. 82-ാം മിനിട്ടിലാണ് ചിലി ഡാരിയോ ഒസോറിയോയിലൂടെ ഒരു ഗോൾ തിരിച്ചടിച്ചത്.
ഇരുവശത്തുമായി മൂന്ന് പെനാൽറ്റികൾ കണ്ട മത്സരത്തിലാണ് ബ്രസീലും സ്പെയ്നും 3-3ന് സമനിലയിൽ പിരിഞ്ഞത്. 12-ാം മിനിട്ടിൽ പെനാൽറ്റിയിലൂടെ റൊഡ്രി നേടിയ ഗോൾ സ്പെയ്നിനെ മുന്നിലെത്തിച്ചു. 36-ാം മിനിട്ടിൽ ഡാനി ഓൾമോ ലീഡുയർത്തി. 40-ാംമിനിട്ടിൽ റൊഡ്രിഗോയും 50-ാം മിനിട്ടിൽ എൻഡ്രിക്കും നേടിയ ഗോളുകൾ ബ്രസീലിനെ സമനിലയിലെത്തിച്ചു.87-ാം മിനിട്ടിൽ പെനാൽറ്റിയിലൂടെ റൊഡ്രി വീണ്ടും സ്പെയ്നിന് ലീഡ് നൽകി. 90+6-ാം മിനിട്ടിൽ ലൂക്കാസ് പക്വേറ്റയാണ് പെനാൽറ്റിയിലൂടെ ബ്രസീലിന് അവസാന സമനില സമ്മാനിച്ചത്. ഇംഗ്ളണ്ടും ബെൽജിയവും ഈരണ്ട് ഗോൾ നേടിയാണ് സമനില പാലിച്ചത്. 11,36 മിനിട്ടുകളിലായി യൂറി ടിയെലിമാൻസാണ് ബെൽജിയത്തിനായി സ്കോർ ചെയ്തത്. 17-ാം മിനിട്ടിൽ പെനാൽറ്റിയിലൂടെ ഇവാൻ ടോണിയും ഇൻജുറി ടൈമിൽ ജൂഡ് ബെല്ലിംഗ്ഹാമുമാണ് ഇംഗ്ളണ്ടിനായി സ്കോർ ചെയ്തത്.
സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഫസ്റ്റ് ഇലവനിൽ കളിക്കാനിറങ്ങിയിട്ടും രണ്ടാം പകുതിയിൽ രണ്ട് ഗോളുകൾ വഴങ്ങി സ്ളൊവേനിയയോട്പോർച്ചുഗൽ തോൽക്കുകയായിരുന്നു. 72-ാം മിനിട്ടിൽ ആദം സെരിനും 80-ാം മിനിട്ടിൽ എൽസ്നിക്കുമാണ് ഗോളുകളടിച്ച് പോർച്ചുഗലിനെ തകർത്തത്. നാലാം മിനിട്ടിൽ ജോയീ വീമാനിലൂടെ മുന്നിലെത്തിയിരുന്ന നെതർലാൻഡ്സിനെ 11-ാം മിനിട്ടിൽ മാക്സ്മിലനും 85-ാം മിനിട്ടിൽ നിക്ളാസ് ഫുൾക്രൂഗും നേടിയ ഗോളുകൾക്കാണ് ജർമ്മനി തോൽപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |