മൊഹാലി : കഴിഞ്ഞ താരലേലത്തിൽ പഞ്ചാബ് കിംഗ്സ് ആളുമാറി ടീമിലെടുത്ത ശശാങ്ക് സിംഗ് കളിക്കളത്തിൽ ലഭിച്ച ആദ്യ അവസരത്തിൽതന്നെ മികവ് കാട്ടി താൻ ആളുമോശമല്ലെന്ന് തെളിയിച്ചു. പഞ്ചാബിനായി ഏഴാമനായി ക്രീസിലെത്തിയ 32-കാരനായ ശശാങ്ക് എട്ട് പന്തിൽ 21 റൺസാണ് അടിച്ചുകൂട്ടിയത്. രണ്ട് സിക്‌സുകളും ഒരു ഫോറും ശശാങ്കിന്റെ ബാറ്റിൽ നിന്ന് പിറന്നു. മത്സരത്തിൽ ബെംഗളൂരു റോയൽ ചലഞ്ചേഴ്‌സിനോട് നാല് വിക്കറ്റിന് തോറ്റെങ്കിലും ശശാങ്കിന്റെ പ്രകടനം ശ്രദ്ധിക്കപ്പെട്ടു.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിച്ചിട്ടില്ലാത്ത 19-കാരനായ ആൾറൗണ്ടർ ശശാങ്ക് സിംഗിനെ ടീമിലെടുക്കാനായിരുന്നു പഞ്ചാബ് ഉദ്ദേശിച്ചിരുന്നതെങ്കിലും ഛത്തീസ്ഗഡ് താരം ശശാങ്ക് സിംഗിന്റെ പേര് പറഞ്ഞപ്പോൾ പഞ്ചാബ് ടീമുടമ പ്രീതി സിന്റ 20 ലക്ഷത്തിന് ലേലം വിളിച്ചെടുക്കുകയായിരുന്നു. പിന്നാലെ ടീമിലെടുത്തതിൽ നന്ദി അറിയിച്ചുള്ള ശശാങ്കിന്റെ വീഡിയോ പഞ്ചാബ് ട്വിറ്ററിൽ പങ്കുവെയ്ക്കുകയും ചെയ്തു. അപ്പോഴാണ് അബദ്ധം മനസിലായത്. ഇതോടെ ലേലം പിൻവലിക്കണമെന്ന് പഞ്ചാബ് ആവശ്യപ്പെട്ടെങ്കിലും ലേലം നടത്തിയ മല്ലിക സാഗർ അത് സാധ്യമല്ലെന്ന് അറിയിച്ചു. ഇതോടെയാണ് ശശാങ്കിനേയും ടീമിലെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |