ന്യൂഡൽഹി: ജമ്മു കാശ്‌മീരിൽ സൈന്യത്തെ പിൻവലിച്ച് സംസ്ഥാന പൊലീസിന് ക്രമസമാധാന ചുമതല നൽകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഏഴു വർഷത്തിനുള്ളിൽ ഘട്ടംഘട്ടമായി ഇത് നടപ്പാക്കും. സൈന്യത്തിന് പ്രത്യേക അധികാരം നൽകുന്ന നിയമം (അഫ്‌സ്‌പ)
പിൻവലിക്കുന്നത് പരിഗണനയിലാണെന്നും സെപ്തംബറിന് മുമ്പ് ജമ്മു കാശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുമെന്നും ഷാ പറഞ്ഞു.
ജമ്മു കാശ്മീരിൽ സുരക്ഷയുമായി ബന്ധപ്പെട്ട് ഏഴു വർഷത്തെ ബ്ളൂപ്രിന്റാണ് നരേന്ദ്രമോദി സർക്കാർ തയ്യാറാക്കിയത്. പദ്ധതി തുടങ്ങിക്കഴിഞ്ഞു. തിരഞ്ഞെടുപ്പിന് ശേഷം അത് വേഗത്തിലാക്കും. അതിന്റെ ഭാഗമായി പൊലീസിനെ ശക്തിപ്പെടുത്തുകയാണ്. അവർ ഇപ്പോൾ എല്ലാ ഭീകരവിരുദ്ധ പ്രവർത്തനങ്ങൾക്കും കേന്ദ്ര സേനയെ പിന്തുണക്കുന്നു. നേരത്തേ സൈന്യവും കേന്ദ്ര സേനയുമാണ് ഓപ്പറേഷനുകൾക്ക് നേതൃത്വം നൽകിയിരുന്നത്.
ഡൽഹി ഭരിക്കുന്നവർക്ക് പൊലീസിനെ വിശ്വാസമില്ലായിരുന്നു. എന്നാൽ ഇപ്പോൾ പൊലീസിൽ ഗുണപരമായ മാറ്റം കൊണ്ടുവന്നു. എല്ലാ പ്രവർത്തനങ്ങളിലും പൊലീസ് മുൻപന്തിയിലാണ്. സൈനികർ ക്രമേണ ബാരക്കുകളിലേക്ക് മടങ്ങും. ക്രമസമാധാന ചുമതല പൂർണ്ണമായും പൊലീസിന് കൈമാറും.
ജമ്മു കാശ്മീരിലെ സ്ഥിതിഗതികൾ സാധാരണ നിലയിലായതിനാൽ അഫ്‌സ്‌പ പിൻവലിക്കുന്നതും ആലോചനയിലാണ്. സുപ്രീംകോടതി ഉത്തരവിന് അനുസൃതമായി കാശ്മീരിലെ നിയമസഭാ തിരഞ്ഞെടുപ്പ് സെപ്‌തംബർ 30ന് മുമ്പ് പൂർത്തിയാക്കും. ജമ്മു കാശ്‌മീരിൽ ജനാധിപത്യം ഉറപ്പിക്കുമെന്നത് പാർലമെന്റിൽ മോദി നൽകിയ ഉറപ്പാണ്. അത് പാലിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
370 പിൻവലിച്ചത്
ബി.ജെ.പിക്കു വേണ്ടിയല്ല
370-ാം വകുപ്പ് പിൻവലിച്ചത് ബി.ജെ.പിയെ ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടല്ലെന്ന് ഷാ. ഞങ്ങൾ ക്ഷമയോടെ ജമ്മുകാശ്മീരിലെ ജനങ്ങൾക്കിടയിൽ സ്ഥാനം ഉറപ്പിച്ച് സംഘടന കെട്ടിപ്പടുക്കും. ജനങ്ങളുടെ സ്വന്തം പ്രതിനിധികളെ തിരഞ്ഞെടുത്ത് മറ്റ് പാർട്ടികളുടെ കുടുംബവാഴ‌്ചയെ തള്ളുകയാണ് ലക്ഷ്യം. പാകിസ്ഥാൻ ഭാഷ സംസാരിക്കുന്നവർക്ക് തിരഞ്ഞെടുപ്പിൽ തക്കതായ മറുപടി ലഭിക്കും. വിഘടനവാദി ഗ്രൂപ്പുകളുമായി ചർച്ച നടത്താനുള്ള സാദ്ധ്യത തള്ളിയ ഷാ കാശ്മീരിലെ യുവാക്കളോട് സംസാരിക്കാനാണ് താത്‌പര്യമെന്ന് പറഞ്ഞു. പാകിസ്ഥാനിൽ വേരുകളുള്ള സംഘടനകളാണ് ജമ്മു കാശ്മീരിലെ 40,000 യുവാക്കളുടെ മരണത്തിന് ഉത്തരവാദികൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |