ടെൽ അവീവ്: ഗാസയിലെ കടൽത്തീരത്ത് യു.എസ് സൈനിക വിമാനത്തിൽ നിന്ന് എയർ ഡ്രോപ് ചെയ്ത ഭക്ഷണ പാക്കറ്റുകൾ ശേഖരിക്കാനുള്ള ശ്രമത്തിനിടെ 12 പേർ മുങ്ങിമരിച്ചെന്ന് ഹമാസ്. വടക്കൻ ഗാസയിലെ ബെയ്റ്റ് ലാഹിയ ബീച്ചിലാണ് സംഭവം. നൂറുകണക്കിന് പേരാണ് ഭക്ഷണ പാക്കറ്റുകൾ ശേഖരിക്കാനായി ബീച്ചിൽ തടിച്ചുകൂടിയത്. ഇതിനിടെ ചില പാക്കറ്റുകൾ കടലിലേക്ക് വീണെന്നും ഇവ ശേഖരിക്കാനായി തിരക്കുകൂട്ടിയതിനിടെയാണ് അപകടം സംഭവിച്ചതെന്നുമാണ് വിവരം. ഇതിനിടെ, എയർഡ്രോപ്പ് ചെയ്ത മൂന്ന് പാക്കുകൾ പാരഷൂട്ട് തകരാറു മൂലം ലക്ഷ്യം തെറ്റി കടലിൽ പതിച്ചെന്ന് യു.എസ് അറിയിച്ചു. എന്നാൽ ഇവ ശേഖരിക്കുന്നതിനിടെ ആർക്കെങ്കിലും ജീവൻ നഷ്ടപ്പെട്ടോ എന്ന് യു.എസിന് സ്ഥിരീകരിക്കാനായിട്ടില്ല.
രൂക്ഷമായ ഭക്ഷ്യക്ഷാമം ഗാസയിൽ പിടിമുറുക്കുന്ന സാഹചര്യത്തിലാണ് യു.എസ് അടക്കമുള്ള രാജ്യങ്ങൾ ഭക്ഷണപ്പൊതികൾ വിമാന മാർഗ്ഗം വിതരണം ചെയ്യുന്നത്. ഇസ്രയേൽ ആക്രമണം തുടരുന്നതിനാൽ കരമാർഗ്ഗമുള്ള സഹായ വിതരണം ഫലപ്രദമാകുന്നില്ലെന്നാണ് പരാതി.
മരണക്കെണിയാകുമ്പോൾ...
വ്യോമാമാർഗ്ഗമുള്ള സഹായ വിതരണം അപകടങ്ങൾക്ക് ഇടയാക്കുമെന്നാണ് വിലയിരുത്തൽ. സഹായ പാക്കുകൾ ശേഖരിക്കാൻ ആയിരങ്ങളാണ് തിങ്ങി നിറയുന്നത്. ഇവർക്കിടെയിൽ ഉന്തുംതള്ളും പതിവാണ്. പാക്കുകൾ പാരഷൂട്ട് മാർഗ്ഗം സുരക്ഷിതമായി നിലത്തിറക്കുന്നതും വെല്ലുവിളിയാണ്.
ഈ മാസം ആദ്യം, വിമാനത്തിൽ നിന്ന് എയർഡ്രോപ്പ് ചെയ്ത സഹായ പാക്കറ്റുകൾ അടങ്ങിയ ഭീമൻ പെട്ടി പതിച്ച് വടക്കൻ ഗാസയിൽ അഞ്ച് പേർക്ക് കൊല്ലപ്പെട്ടിരുന്നു. വിമാനത്തിൽ നിന്ന് പെട്ടികൾ സാവധാനം താഴേക്ക് ഇറക്കാൻ സഹായിക്കുന്ന പാരഷൂട്ടുകളിൽ ഒന്ന് നിവരാതെ പോയതാണ് കാരണം. ഏത് രാജ്യത്തിന്റെ സഹായവിതരണത്തിനിടെയാണ് ഈ അപകടം സംഭവിച്ചതെന്ന് വ്യക്തമല്ല.
വകവയ്ക്കാതെ ഇസ്രയേൽ
ഗാസയിൽ അടിയന്തരമായി വെടിനിറുത്തൽ വേണമെന്ന് യു.എൻ രക്ഷാ സമിതി ആവശ്യപ്പെട്ടിട്ടും കൂസലില്ലാതെ ഇസ്രയേൽ. കഴിഞ്ഞ 24 മണിക്കൂറിനിടെ ഗാസയുടെ വിവിധ ഭാഗങ്ങളിലുണ്ടായ ഇസ്രയേൽ ആക്രമണങ്ങളിൽ 76 പേർ കൊല്ലപ്പെട്ടു.
തെക്കൻ നഗരമായ റാഫയിൽ മാത്രം 24 പേർ കൊല്ലപ്പെട്ടു. ഇതോടെ ഗാസയിലെ ആകെ മരണം 32,400 കടന്നു.
ഇതിനിടെ, തെക്കൻ ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങളിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 7 പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരെല്ലാം ഒരു പാരാമെഡിക്കൽ കേന്ദ്രത്തിലെ വോളന്റിയർമാരാണെന്ന് ഹിസ്ബുള്ള പറയുന്നു. ആക്രമണത്തിന് തിരിച്ചടിയായി വടക്കൻ ഇസ്രയേലിലേക്ക് ഹിസ്ബുള്ള നടത്തിയ റോക്കറ്റാക്രമണത്തിൽ ഒരു കൺസ്ട്രക്ഷൻ തൊഴിലാളിക്ക് ജീവൻ നഷ്ടമായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |