ബീജിംഗ്: ഇന്ന് സൗന്ദര്യ വർദ്ധനവിനായി പ്ലാസ്റ്റിക് സർജറികളെയും മറ്റും ആശ്രയിക്കുന്നവരുടെ എണ്ണം ഉയരുകയാണ്. ഇത്തരം കോസ്മെറ്റിക് സർജറികൾക്കായി ലക്ഷക്കണക്കിന് രൂപ ചെലവഴിക്കാൻ മടിയില്ലാത്തവർ ഏറെയാണ്.
തങ്ങൾ ആരാധിക്കുന്നവരുടെ രൂപം കൈവരിക്കാൻ കോസ്മെറ്റിക് സർജറികൾ ചെയ്യുന്ന വിചിത്ര സ്വഭാവക്കാരുമുണ്ട്. അത്തരത്തിൽ തന്റെ ഇഷ്ട സിനിമാ താരത്തിന്റെ രൂപം കൈവരിക്കാൻ ചൈനയിലെ ഒരു 18 കാരി നൂറിലേറെ പ്ലാസ്റ്റിക് സർജറികൾക്കായി 563,000 ഡോളറാണ് ( 4,69,38,900 രൂപ ) ചെലവിട്ടത്.
കിഴക്കൻ ചൈനയിൽ ഷെജിയാംഗിലുള്ള ഷൂ ചൂന എന്ന പെൺകുട്ടിയാണ് കോടിക്കണക്കിന് രൂപ പ്ലാസ്റ്റിക് സർജറികൾക്ക് ചെലവാക്കിയത്. 13ാം വയസിലാണ് പ്ലാസ്റ്റിക് സർജറി ചെയ്യണമെന്ന് ഷൂ തീരുമാനിച്ചത്. എസ്തർ യൂ ആണ് ഷൂവിന്റെ ഇഷ്ടനടി. എസ്തറിനെ പോലെ സുന്ദരിയാകണമെന്ന മോഹവുമായി അന്ന് മുതൽ പ്ലാസ്റ്റിക് സർജറികൾക്ക് വിധേയമായി.
മാതാപിതാക്കളിൽ നിന്നാണ് ഇതിനുള്ള പണം ലഭിച്ചത്. കുട്ടിയായിരിക്കുമ്പോൾ മുതൽ തന്റെ രൂപത്തിൽ ഉത്കണ്ഠ പ്രകടിപ്പിച്ചിരുന്ന ഷൂവിന് ഒട്ടും ആത്മവിശ്വാസമില്ലായിരുന്നു. അമ്മയുടെ സൗന്ദര്യം ഷൂവിന് ഇല്ലെന്ന് ബന്ധുക്കളും പറയുമായിരുന്നത്രെ. ഷാങ്ങ്ഹായിയിലെ ഒരു ഇന്റർനാഷണൽ സ്കൂളിൽ ചേർന്നതോടെ ഷൂവിന്റെ നിരാശ കൂടി.
തന്റെ സഹപാഠികൾക്കെല്ലാം തന്നേക്കാൾ സൗന്ദര്യമുണ്ടെന്നായിരുന്നു അപ്പോൾ ഷൂവിന്റെ മനസിൽ. നിരാശ കടുത്തതോടെ പ്ലാസ്റ്റിക് സർജറി വേണമെന്ന് ഷൂ മനസിലുറപ്പിക്കുകയായിരുന്നു. ഷൂവിന്റെ വാശിക്ക് മുന്നിൽ മാതാപിതാക്കളും വഴങ്ങി. 13ാം വയസിൽ കൺപോളയിലായിരുന്നു ആദ്യ സർജറി. പിന്നീട് മൂക്കിനും മുഖത്തെ എല്ലുകളുടെയും ആകൃതിയിൽ മാറ്റം വരുത്തി.
പത്തു തവണയാണ് കണ്ണുകൾ വിശാലമാക്കാനുള്ള നടപടിക്രമങ്ങൾക്ക് ഷൂ വിധേയമായത്. ഡോക്ടർമാർ ഇതിനെതിരെ മുന്നറിയിപ്പും നൽകിയിരുന്നു. എന്നാൽ അതുകൊണ്ടൊന്നും പിന്മാറാൻ ഷൂ തയാറായിരുന്നില്ല. സർജറിക്ക് ഡോക്ടർ വിസമ്മതിച്ചാൽ മറ്റ് ഡോക്ടർമാരെ തേടി പോകും. തന്റെ പഴയ സുഹൃത്തുക്കൾ തന്നെ ഇപ്പോൾ തിരിച്ചറിയുന്നില്ലെന്ന് ഷൂ പറയുന്നു.
സർജറികളിലൂടെ തനിക്ക് ഒരുപാട് ആത്മവിശ്വാസം ലഭിച്ചെന്നും താനൊരു സെലിബ്രിറ്റിയായെന്ന് തോന്നലുണ്ടെന്നും ഷൂ കൂട്ടിച്ചേർത്തു. മാതാപിതാക്കളും ഡോക്ടർമാരും വിലക്കിയതോടെ 18ാം വയസിൽ പ്ലാസ്റ്റിക് സർജറികൾക്ക് വിരാമമിട്ടിരിക്കുകയാണ് ഷൂ. എന്നാൽ ഭാവിയിൽ വേണ്ടി വരുമോ എന്നതിൽ ഉറപ്പില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |