ന്യൂഡൽഹി: ഇന്ത്യയിൽ തൊഴിൽരഹിതരായ യുവാക്കളുടെ എണ്ണം വർദ്ധിക്കുന്നുവെന്ന് റിപ്പോർട്ട്. തൊഴിലില്ലാത്തവരിൽ 83 ശതമാനവും യുവാക്കളാണെന്ന അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെയും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ ഡെവലപ്മെന്റിന്റെയും കണക്കുകളാണ് പുറത്തുവരുന്നത്. 2000 മുതൽ 2022 വരെയുള്ള കണക്കാണ് റിപ്പോർട്ടിൽ ഉള്ളത്.
തൊഴിലില്ലായ്മ അനുഭവിക്കുന്ന 83% ശതമാനം യുവാക്കളിൽ പത്താം ക്ലാസിന് മുകളിൽ വിദ്യാഭ്യാസം നേടിയവർ 65.7 ശതമാനം പേരുണ്ടെന്നാണ് കണക്കുകൾ പറയുന്നത്. പത്താം ക്ലാസ് പൂർത്തിയാക്കിയ യുവാക്കളിലെ തൊഴിലില്ലായ്മ നിരക്ക് 2018 വരെയുള്ള കണക്കുമായി താരതമ്യം ചെയ്യുമ്പോൾ ഇരട്ടിയായി വർദ്ധിച്ചിട്ടുണ്ട്.
ദരിദ്രരായ വിദ്യാർത്ഥികൾ സ്കൂളുകളിൽ നിന്നും കോളേജുകളിൽ നിന്നും പഠനം നിർത്തിപോകുന്ന പ്രവണതയും മാറ്റമില്ലാതെ തുടരുന്നുണ്ട്. ഇന്ത്യയിൽ തൊഴിലാളികൾക്ക് ലഭിക്കുന്ന കൂലിയുടെ നിരക്കിനും കാര്യമായ വ്യത്യാസമുണ്ടായിട്ടില്ല. അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് മിനിമം കൂലിയെക്കാൾ കുറഞ്ഞ കൂലിയാണ് ലഭിക്കുന്നതെന്ന കണ്ടെത്തലും പുറത്തുവന്നിട്ടുണ്ട്.
2009 നും 2019 നും ഇടയിൽ യുവാക്കളുടെ തൊഴിലവസരങ്ങൾ ഗണ്യമായി വർദ്ധിക്കുകയും കൊവിഡ് മഹാമാരി പടർന്നുപിടിച്ച വർഷങ്ങളിൽ കുറഞ്ഞതായും റിപ്പോർട്ടിൽ പറയുന്നു. കാർഷിക മേഖലയിൽ തൊഴിൽ അവസരങ്ങൾ ഗണ്യമായി കുറഞ്ഞെന്നും കാർഷികേതര മേഖലയിൽ തൊഴിൽ അവസരങ്ങൾ വർദ്ധിച്ചെന്നും കണക്കുണ്ട്. കാർഷിക മേഖലയിലെ തൊഴിലാളികൾ പ്രധാനമായും നിർമാണ മേഖലയിലേക്കാണ് മാറിയതെന്നും റിപ്പോർട്ടിൽ വ്യക്തമാണ്.
അതേസമയം,പുറത്ത് വന്ന റിപ്പോർട്ട് കോൺഗ്രസ് അടക്കമുള്ള പാർട്ടികൾ കേന്ദ്ര സർക്കാരിനെതിരെയുളള അയുധമാക്കുകയാണ്. രണ്ട് കോടി തൊഴിൽ നൽകുമെന്ന വാഗ്ദാനം എവിടെ പോയെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ചോദിച്ചു. രാജ്യത്തെ യുവാക്കൾ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സർക്കാരിന്റെ തെറ്റായ നയങ്ങളുടെ ഭാരം ചുമക്കുകയാണെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |