ന്യൂഡൽഹി: ഡൽഹിയിൽ ഉടൻ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയേക്കുമെന്ന് റിപ്പോർട്ട്. കേജ്‌രിവാളിന് ജയിലിൽ കിടന്ന് ഡൽഹി ഭരിക്കാനാകില്ലെന്ന് ലെഫ്റ്റനന്റ് ഗവർണർ വി.കെ സക്സേന കഴിഞ്ഞദിവസം പറഞ്ഞത് ഇതിനുള്ള സൂചനയായാണ് കരുതുന്നത്.
അരവിന്ദ് കേജ്‌രിവാൾ മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കില്ലെന്നും ജയിലിൽ കിടന്നുകൊണ്ട് ഭരിക്കുമെന്ന് എഎപി നേരത്തേ വ്യക്തമാക്കിയിരുന്നു. ജയിലിൽ കിടന്നുകൊണ്ട് രണ്ട് ഉത്തരവുകളും കേജ്‌രിവാൾ പുറത്തിറക്കുകയും ചെയ്തിരുന്നു. ജലഭൗർലഭ്യം പരിഹരിക്കാനും മൊഹല്ല ക്ലിനിക്കുകളിലെ സൗജന്യ മരുന്ന് വിതരണം ഉറപ്പാക്കാനുമുള്ള ഉത്തരവുകളായിരുന്നു ഇത്. നടപടിയിൽ വൻ പ്രതിഷേധമാണ് ബിജെപി ഉയർത്തിയത്. ഉത്തരവുകൾ നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടി ഗവർണർക്ക് പരാതിയും നൽകിയിരുന്നു. ഗവർണറുടെ നിലപാട് കൂടി വന്നതോടെ വിഷയം തുറന്ന പോരിലേക്ക് നീങ്ങുകയാണ്. അതേസമയം, കേജ്‌രിവാൾ ഡൽഹിക്കാരെ സേവിക്കുന്നത് തടയാനാണ് ബി.ജെ.പിയുടെ ശ്രമമെന്ന് ആം ആദ്മി കുറ്റപ്പെടുത്തി.ജയിലിൽ കിടന്നുകൊണ്ട് ഭരിക്കുന്നതിൽ നിയമപ്രശ്നങ്ങൾ ഇല്ലെന്നാണ് വിദഗ്ദ്ധർ പറഞ്ഞിരുന്നതും.
മദ്യനയ അഴിമതിക്കേസിൽ കഴിഞ്ഞവ്യാഴാഴ്ചയാണ് കേജ്‌രിവാളിനെ ഇഡി അറസ്റ്റുചെയ്തത്. ഇഡി കസ്റ്റഡി നിയമവിരുദ്ധമാണെന്നും ഉടൻ മോചിപ്പിക്കണമെന്നുമുള്ള കേജ്‌രിവാളിന്റെ ആവശ്യത്തിൽ ഡൽഹി ഹൈക്കോടതി ഇടപെട്ടില്ല. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിവരെയാണ് കേജ്‌രിവാളിന്റെ കസ്റ്റഡി. അതിനാൽ ഇന്നുതന്നെ അദ്ദേഹത്തെ റോസ് അവന്യൂ കോടതിയിൽ ഹാജരാക്കും. കസ്റ്റഡി നീട്ടാൻ ഇ. ഡി. ആവശ്യപ്പെട്ടേക്കും.
മറുപടിക്ക് സമയം വേണമെന്ന ഇ.ഡിയുടെ ആവശ്യം അനുവദിച്ച ജസ്റ്റിസ് സ്വരാന കാന്ത ശർമ്മ, ഏപ്രിൽ മൂന്നിന് വിശദമായ വാദം കേൾക്കാൻ തീരുമാനിച്ചു. കേസ് ഇനി മാറ്റിവയ്ക്കില്ലെന്ന് മുന്നറിയിപ്പും നൽകി. മറുപടിയുടെ ആവശ്യമില്ലെന്ന കേജ്‌രിവാളിന്റെ അഭിഭാഷകന്റെ വാദം കോടതി അംഗീകരിച്ചില്ല. ഹർജിയുടെ പകർപ്പ് ലഭിച്ചത് ചൊവ്വാഴ്ച്ച ഉച്ചയ്‌ക്കാണെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി. രാജു കോടതിയെ അറിയിച്ചിരുന്നു.
അറസ്റ്റും വിചാരണക്കോടതി ഇ.ഡി കസ്റ്റഡിയിൽ വിട്ടതും ചോദ്യംചെയ്ത് കേജ്‌രിവാൾ സമർപ്പിച്ച ഹർജിയിലും, ഉടൻ മോചിപ്പിക്കണമെന്ന ഇടക്കാല അപേക്ഷയിലും ഏപ്രിൽ രണ്ടിനകം ഇ.ഡി മറുപടി സമർപ്പിക്കണം. അതിന്റെ പകർപ്പ് കേജ്‌രിവാളിന്റെ അഭിഭാഷകന് നൽകണം. കോടതി നോട്ടീസ് ഇ.ഡിയുടെ അഭിഭാഷകൻ കൈപ്പറ്റി.
അതേസമയം, മദ്യനയക്കേസിലെ കോഴപ്പണം യഥാർത്ഥത്തിൽ ആരുടെ കൈവശമാണെന്ന് അരവിന്ദ് കേജ്‌രിവാൾ ഇന്ന് തെളിവ് സഹിതം കോടതിയിൽ വെളിപ്പെടുത്തുമെന്ന് അദ്ദേഹത്തിന്റെ ഭാര്യ സുനിത. ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ഡൽഹി റോസ് അവന്യു കോടതിയിൽ ഹാജരാക്കുമ്പോൾ വെളിപ്പെടുത്തുമെന്നാണ് ഭാര്യയോട് പറഞ്ഞത്. എല്ലാ ദിവസവും വൈകിട്ട് ആറുമുതൽ ഏഴ് വരെ കേജ്‌രിവാളിനെ സന്ദർശിക്കാൻ സുനിതയ്ക്ക് കോടതി അനുമതി കൊടുത്തിരുന്നു. 250 ഇടങ്ങളിൽ ഇ.ഡി റെയ്ഡ് നടത്തി. നയാപൈസ കണ്ടെത്തിയില്ല. മുഖ്യമന്ത്രിയുടെ വീട്ടിൽ നിന്ന് കിട്ടിയത് 73000 രൂപയാണെന്നും സുനിത വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |