ആലുവ: തുടർച്ചയായി 25 -ാം വർഷം ഈസ്റ്റർ നോമ്പ് കാലത്ത് മലയാറ്റൂർ മലകയറിയതിന്റെ ആത്മനിർവൃതിയിലാണ് ആലുവ സ്വദേശിയും സിനിമാതാരവുമായ ജോളി മൂത്തേടൻ. നോമ്പു കാലത്ത് എല്ലാ വെള്ളിയാഴ്ചയും ജോളി മലയാറ്റൂർ മലയിലെത്തി കുർബാനയിൽ പങ്കെടുക്കും. കഴിഞ്ഞ കൊവിഡ് കാലത്ത് മാത്രമാണ് കുർബാന മുടങ്ങിയത്. പുലർച്ചെ 3.30ന് ഏകനായി മലകയറുന്ന ജോളി കുർബാന കഴിഞ്ഞ് 5.30 ന് തിരിച്ചിറങ്ങും. സുഹൃത്തുക്കൾ കൂടെവരാനുണ്ടെങ്കിലും ഏകാഗ്രതയ്ക്കു വേണ്ടിയാണ് ഒറ്റയ്ക്കുള്ള യാത്ര.
ആദ്യകാലത്ത് പുലർച്ചെയുള്ള കുർബാനയ്ക്ക് കുറച്ചു പേരെ ഉണ്ടാകുമായിരുന്നുള്ളൂ. എന്നാൽ ഇപ്പോൾ പള്ളി നിറയെ വിശ്വാസികളാണെന്നും ജോളി പറഞ്ഞു. ജോളിയുടെ മാതാവ് ഏലിക്കുട്ടിയെ 84 -ാമത്തെ വയസിൽ ജോളിയും കൂട്ടുകാരും ചേർന്ന് ചൂരൽകസേരയിലിരുത്തി മലയാറ്റൂർ മല കയറ്റിയിരുന്നു. സംസ്ഥാന ഫുട്‌ബോൾ മുൻതാരം കൂടിയായ ജോളി ലോഹം, കുട്ടനാടൻ ബ്ലോഗ്, ആനച്ചന്തം, പാസഞ്ചർ തുടങ്ങി 25ലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
ആലുവ നഗരസഭാ വൈസ് ചെയർപേഴ്സൺ സൈജി ജോളിയാണ് ഭാര്യ. ഇരട്ടക്കുട്ടികളിൽ ഷാലിൽ പാരീസിൽ എം.ബി.എയ്ക്കും ഷെറിൻ ജോർജിയയിൽ എം.ബി.ബി.എസിനും പഠിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |