ഏഴാച്ചേരി: വല്യതോട്ടിൽ ആർക്കും മാലിന്യം തള്ളാം. ആരും ചോദിക്കാനും പറയാനുമില്ല. കടുത്ത വേനലിൽ വെള്ളംവറ്റി വല്യതോട് ചെറിയ തടങ്ങളിലേക്ക് ഒതുങ്ങിയപ്പോഴാണ് സാമൂഹ്യദ്രോഹികളുടെ ഈ ക്രൂരത.
ഏഴാച്ചേരി ബാങ്ക് ജംഗ്ഷനിൽ നിന്ന് ചിറ്റേട്ട് സ്‌കൂൾ വരെയുള്ള റോഡ് സൈഡിലെ തോട്ടുവക്കിലേക്ക് സൗകര്യപൂർവം മാലിന്യങ്ങൾ എറിഞ്ഞുകളയാനുള്ള ഇടമാക്കി മാറ്റിയിരിക്കുകയാണ് ചിലർ.
മുൻവർഷങ്ങളിൽ ചിറ്റേട്ട് പാലത്തിൽ നിന്ന് തോട്ടിലേക്ക് മാലിന്യം തള്ളുന്നതായിരുന്നു ചിലരുടെ വിനോദം. ഇതുസംബന്ധിച്ച് പരിസരവാസികളുടെ പ്രതിഷേധം ഉയർന്നതോടെ മാലിന്യം തള്ളുന്ന ''മാന്യൻമാർ'' തൽക്കാലം ഒന്നൊതുങ്ങിയിരുന്നു. വീണ്ടും ഇപ്പോൾ പഴയപണി ആരംഭിച്ചിരിക്കുകയാണ്.
കഴിഞ്ഞ ദിവസം വല്യതോടിന്റെ ചീങ്കല്ലേൽ ഭാഗത്താണ് റോഡിലെ ക്രാഷ് കാരിയറിന് സമീപം നിന്ന് തോട്ടിലേക്ക് വൻതോതിൽ മാലിന്യം തള്ളിയത്. ഇരുട്ടിന്റെ മറവിലായിരുന്നു ഈ കുലദ്രോഹം. മാലിന്യം ചീഞ്ഞളിഞ്ഞതുമൂലം ഇതിന് സമീപത്തുകൂടിയുള്ള യാത്രക്കാർപോലും വിഷമിക്കുകയാണ്. മാത്രമല്ല വല്യതോടിന്റെ കീപ്പാറകടവും താഴെയുമായി നിരവധിപേർ കുളിക്കാനും അലക്കാനും ഉപയോഗിക്കുന്ന ഇടങ്ങളാണ്. വൻതോതിൽ മാലിന്യം തള്ളിയതോടെ തോട്ടിൽ ഇപ്പോൾ അല്പമുള്ള വെള്ളത്തിൽപോലും മാലിന്യം കലർന്നിരിക്കുകയാണ്. വെള്ളത്തിന് ദുർഗന്ധവുമുണ്ട്.
റോഡിൽ നിന്ന് തോട്ടിലേക്ക് മാലിന്യം തള്ളാൻ വളരെയെളുപ്പം കഴിയും എന്നുള്ളതുകൊണ്ടാണ് സാമൂഹ്യദ്രോഹികൾ ഇവിടം മാലിന്യംതള്ളൽ കേന്ദ്രമാക്കുന്നത്.
മാലിന്യം തള്ളുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം
ഒരു സമൂഹത്തിന്റെയാകെ നിലനില്പിനെ സഹായിക്കുന്ന ഏഴാച്ചേരി വല്യതോട്ടിലേക്ക് മാലിന്യം തള്ളുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ പഞ്ചായത്ത് അധികാരികളും ആരോഗ്യവകുപ്പ് അധികാരികളും തയ്യാറാകണമെന്ന് ഏഴാച്ചേരി നാഷണൽ ലൈബ്രറി പ്രസിഡന്റും കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് നേതാവുമായ സനൽകുമാർ ചീങ്കല്ലേൽ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |