ന്യൂഡല്‍ഹി: ഗുരുതരമായ വീഴ്ച വരുത്തിയ പൈലറ്റിനെ പിരിച്ചുവിട്ട് എയര്‍ ഇന്ത്യയുടെ നടപടി. മദ്യപിച്ച് വിമാനം പറത്തിയ പൈലറ്റിനെ എയര്‍ ഇന്ത്യ പിരിച്ചുവിട്ടു. കഴിഞ്ഞയാഴ്ചയാണ് സംഭവം. ഫുക്കറ്റ്-ഡല്‍ഹി വിമാനം പറത്തിയ പൈലറ്റിനെയാണ് എയര്‍ലൈന്‍ കമ്പനി പിരിച്ചുവിട്ടത്.
ഇത്തരം കാര്യങ്ങള്‍ ഞങ്ങള്‍ക്ക് പൊറുക്കാനാവില്ലെന്നും, പൈലറ്റിന്റെ സേവനം അവസാനിപ്പിക്കുക മാത്രമല്ല, മദ്യപിച്ച് വിമാനം ഓടിക്കുന്നത് ക്രിമിനല്‍ നടപടിയായതിനാല്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും എയര്‍ ഇന്ത്യ വൃത്തങ്ങള്‍ അറിയിച്ചു.
സംഭവത്തെക്കുറിച്ച് ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറലിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതായും കമ്പനി അറിയിച്ചു. പുതിയ ക്യാപ്റ്റന് വേണ്ടിയുള്ള പരിശീലന പറക്കല്‍ നടത്തുകയായിരുന്നു പൈലറ്റ്. ബ്രീത്ത് അനലൈസര്‍ പരിശോധനയിലാണ് മദ്യപിച്ചതായി കണ്ടെത്തിയത്.
2023-ല്‍ ആദ്യത്തെ ആറ് മാസങ്ങളില്‍ 33 പൈലറ്റുമാരും 97 ക്യാബിന്‍ ക്രൂ അംഗങ്ങളും ബ്രീത്ത് അനലൈസര്‍ പരിശോധനയില്‍ പരാജയപ്പെട്ടെന്നാണ് കണക്കുകള്‍ പറയുന്നത്. ആദ്യത്തെ ബ്രീത്ത് അനലൈസര്‍ പരിശോധനയില്‍ പരാജയപ്പെട്ടാല്‍ മൂന്ന് മാസത്തേക്ക് ലൈസന്‍സ് സസ്‌പെന്‍ഷന്‍ ചെയ്യും.
രണ്ടാമത്തെ തവണയും പരാജയപ്പെട്ടാല്‍ ലൈസന്‍സ് മൂന്ന് വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്യപ്പെടും. മൂന്നാം തവണയും പരാജയപ്പെട്ടാല്‍ ലൈസന്‍സ് റദ്ദാക്കപ്പെടും എന്നതാണ് നിയമം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |