കോട്ടയം : പെസഹായുടെ അവധി ദിനത്തിൽ നിശബ്ദ പ്രചാരണത്തിലായിരുന്നു സ്ഥാനാർത്ഥികൾ. പള്ളികൾ സന്ദർശിച്ചും വോട്ടും ചോദിച്ചും സജീവമായി. ഇന്ന് ദു:ഖവെള്ളി ദിനത്തിലും പരസ്യ പ്രചാരണത്തിന് അവധി നൽകിയിരിക്കുകയാണ്.
തുഷാർ ഏപ്രിൽ മൂന്നിന് പത്രിക സമർപ്പിക്കും
ഒന്നാം ഘട്ട പ്രചാരണം പൂർത്തിയാക്കിയ എൻ.ഡി.എ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളി ഏപ്രിൽ മൂന്നിന് പത്രിക സമർപ്പിക്കും. കളക്ടറേറ്റ് വരെ വാർണാഭമായ റോഡ് ഷോയോടെയാണ് പത്രികാ സമർപ്പണം. ഉച്ചയ്ക്ക് 12 ന് വാരണാധികാരിക്ക് മുന്നിൽ പത്രിക സമർപ്പിച്ച് രണ്ടാം ഘട്ട പ്രചാരണത്തിൽ സജീവമാകും. വൈകി പ്രചാരണം തുടങ്ങിയെങ്കിലും കുറഞ്ഞ സമയത്തിനുള്ളിൽ ഓടിയെത്താനായെന്നാണ് ആത്മവിശ്വാസം. രണ്ടാംഘട്ട പ്രചരണം മണ്ഡലം കൺവെൻഷനുകളാണ്. മൂന്നാംഘട്ടത്തിൽ തുറന്ന് ജീപ്പിൽ പര്യടനം നടത്തും. മോദിയുടെ വികസന നേട്ടം ഉയർത്തിയാണ് പ്രധാന ക്യാമ്പയിൻ.
ഫ്രാൻസിസ് ജോർജ് നാലിന് പത്രിക സമർപ്പിക്കും
യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.കെ. ഫ്രാൻസിസ് ജോർജ് ഏപ്രിൽ നാലിന് രാവിലെ 11 ന് കളക്ടർക്ക് പത്രിക സമർപ്പിക്കും. കേന്ദ്ര ഇലക്‌ഷൻ കമ്മറ്റി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, ജനറൽ കൺവീനർ അഡ്വ.മോൻസ് ജോസഫ് എം.എൽ.എ എന്നിവരാണ് ഇക്കാര്യം അറിയിച്ചത്. ഇന്നലെ രാവിലെ കോട്ടയം അതിരൂപതാ ആസ്ഥാനമായ ക്രിസ്തുരാജ് കത്തീഡ്രലിൽ നടന്ന പെസഹാ ശുശ്രൂഷകളിൽ സ്ഥാനാർത്ഥി സംബന്ധിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി യു.ഡി.എഫ് തിരുവാർപ്പ് മണ്ഡലം കമ്മിറ്റി നടത്തിയ തൊഴിലാളി സംഗമം ജില്ലാ കൺവീനർ ഫിൽസൺ മാത്യൂസ് ഉദ്ഘാടനം ചെയ്തു.
കഞ്ഞിനേർച്ചയിൽ പങ്കെടുത്ത് ചാഴികാടൻ
എൽ.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ ഇന്നലെ എസ്.എച്ച് മൗണ്ട് സേക്രഡ് ഹാർട്ട് ദേവാലയത്തിൽ തിരുക്കർമ്മങ്ങളിൽ പങ്കെടുത്തു. തുടർന്ന് സംക്രാന്തി ലിറ്റിൽ ഫ്‌ളവർ ക്‌നാനായ കത്തോലിക്കാ ദേവാലയത്തിലെത്തി പെസഹ ആചരണത്തിന്റെ ഭാഗമായി പരമ്പരാഗതമായി നടന്നുവരുന്ന കഞ്ഞി നേർച്ചയിൽ പങ്കാളിയായി. കുമരകം പഞ്ചായത്തിൽ സൗഹൃദ സന്ദർശനത്തിനെത്തിയ സ്ഥാനാർത്ഥി കവണാറ്റിൻകരയിൽ നിന്നാണ് പ്രചാരണം തുടങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |