വർക്കല: കേരളത്തിലെ പ്രശസ്തമായ ബീച്ചുകളിൽ ഒന്നാണ് വർക്കല പാപനാശം. എന്നാൽ കഴിഞ്ഞ രണ്ടുമാസത്തിനിടെ ആറുപേരുടെ ജീവനാണ് വർക്കലയിൽ പൊലിഞ്ഞത്. ഇതുകൂടാതെ ഫ്ലോട്ടിംഗ് ബ്രിഡ്ജ് തകർന്നു വലിയ അപകടം ഉണ്ടായി. സുരക്ഷാസംവിധാനങ്ങളുടെ അഭാവവും കടലിലെ അടിയൊഴുക്കുമാണ് അപകടങ്ങൾക്ക് പ്രധാന കാരണമെന്നാണ് വിവരം.
പാപനാശത്ത് കടലിൽ കുളിക്കാനിറങ്ങിയ പാരിപ്പള്ളി മെഡിക്കൽ കോളേജിലെ ഒന്നാം വർഷ എം ബി ബി എസ് വിദ്യാർത്ഥിയായ അഖിൽ ഹർഷൻ മുങ്ങിമരിച്ചതാണ് ഒടുവിൽ നടന്ന സംഭവം. കൊല്ലം അഞ്ചൽ ഏരൂർ അശോക മന്ദിരത്തിൽ ഹർഷന്റെയും രാജിയുടെയും മകൻ അഖിൽ ഹർഷനെയാണ് (26) ചൊവ്വാഴ്ച പാപനാശം കടലിൽ കാണാതായത്. ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നേകാലോടെ പാപനാശത്തെ വർക്കലക്കോടിയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.
ശക്തമായ തിരയിൽപ്പെട്ട് പാപനാശം ബീച്ചിലെ ഫ്ലോട്ടിംഗ് ബ്രിഡ്‌ജ് തകർന്ന് വൻ അപകടം ഉണ്ടായിരുന്നു. മാർച്ച് ഒമ്പതിന് വൈകിട്ട് 4.30യോടെയാണ് സംഭവം നടന്നത്. സംഭവസമയത്ത് 60ഓളം പേർ ഫ്ലോട്ടിംഗ് ബ്രിഡ്‌ജിൽ ഉണ്ടായിരുന്നു. സഞ്ചാരികൾ ബ്രിഡ്‌ജിന്റെ ഒരു ഭാഗത്തേക്ക് മാറിയതോടെ ആ ഭാഗത്തുണ്ടായ അമിത ഭാരം ബ്രിഡ്ജ് മറിയുന്നതിന് കാരണമായി. പകുതിയോളം ഭാഗത്തെ കൈവരികൾ തകർന്നതോടെ സഞ്ചാരികൾ കടലിലേക്ക് വീണു. ലൈഫ് ജാക്കറ്റുകൾ ധരിച്ചിരുന്നെങ്കിലും ശക്തമായ തിരയിൽ പെട്ടതോടെ ഇവർക്ക് കരയിലേക്ക് നീങ്ങാനായില്ല. ലൈഫ് ഗാർഡുകളും നാട്ടുകാരും ചേർന്നാണ് കരയിലെത്തിച്ചത്.
വർക്കല, കാപ്പിൽ മേഖലകളിൽ കടൽ ഉള്ളിലേക്കിറങ്ങുമ്പോഴുണ്ടാകുന്ന ശക്തമായ അടിയൊഴുക്കും അപകടങ്ങൾക്ക് കാരണമാകുന്നു. കൂട്ടമായി എത്തുന്ന സഞ്ചാരികൾ ലെെഫ് ഗാർഡുകളുടെ മുന്നറിയിപ്പ് ശ്രദ്ധിക്കാതെ കടലിൽ കുളിക്കാൻ ഇറങ്ങുന്നത് വർദ്ധിച്ചുവരുന്നുണ്ട്. വലിയ അപകടങ്ങളാണ് ഇത് ക്ഷണിച്ച് വരുത്തുന്നത്. അപകടങ്ങൾ കൂടുമ്പോഴും ലെെഫ് ഗാർഡുകളുടെ എണ്ണത്തിൽ വലിയ വർദ്ധന ഉണ്ടാകുന്നില്ല. അവധിക്കാലം തുടങ്ങുന്നതിനാൽ ഇത് ശ്രദ്ധിക്കേണ്ട കാര്യം തന്നെയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |