തിരുവനന്തപുരം: വാഹനത്തിന്റെ ഫൈനാൻസ് ഇടപാടിനെ ചൊല്ലിയുള്ള തർക്കത്തിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ നാല് പേർ പിടിയിൽ. ഒന്നാം പ്രതി വെൺപകൽ പട്ട്യക്കാല പട്ട്യക്കാലപുത്തൻവീട് ജെ.എസ്. ഭവനിൽ ജെ.എസ്. ജിബിൻ(25), നെല്ലിമൂട് പെരുങ്ങോട്ടുകോണം കണ്ണറവിളയിൽ മനോജ്(19), ചൊവ്വര ചപ്പാത്ത് ബഥേൽ ഭവനിൽ അഭിജിത്ത്(18), കാഞ്ഞിരംകുളം കഴിവൂർ പെരുന്താന്നി പ്ലാവിളപുത്തൻ വീട്ടിൽ രഞ്ജിത്(23) എന്നിവരാണ് അറസ്റ്റിലായത്. ഒന്നാം പ്രതിയായ ജിബിൻ പോക്‌സോ കേസിൽ ശിക്ഷിക്കപ്പെട്ട് ഒരാഴ്ച മുൻപാണ് ജയിൽ മോചിതനായത്.
ഇന്നലെ രാത്രിയാണ് നെയ്യാറ്റികര ഊരുട്ടുകാല സ്വദേശിയായ ആദിത്യൻ (23) കൊല്ലപ്പെട്ടത്. ബൈക്കിൽ പോവുകയായിരുന്ന ആദിത്യനെ പിന്നാലെ കാറിലെത്തിയ സംഘം വെട്ടിവീഴ്ത്തുകയായിരുന്നു. നിലവിളി കേട്ട് ആളുകൾ ഓടിക്കൂടിയതോടെ അക്രമികൾ രക്ഷപ്പെട്ടിരുന്നു.ആംബുലൻസ് കിട്ടാത്തതിനാൽ രണ്ടുപേർ ചേർന്ന് സ്കൂട്ടറിന്റെ നടുവിൽ ഇരുത്തി ആദിത്യനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സ്വകാര്യ മൈക്രോ ഫിനാൻസിലെ കളക്ഷൻ ഏജന്റായിരുന്നു ആദിത്യൻ. കഴിഞ്ഞ ദിവസം നെല്ലിമൂടിന് സമീപം പണം പിരിക്കാൻ പോയ സമയത്ത് തർക്കമുണ്ടായിരുന്നു. ഈ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. നെയ്യാറ്റിൻകര പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയത്. ആദിത്യൻ നെയ്യാറ്റിൻകര പത്താംകല്ലിലായിരുന്നു താമസിച്ചിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |