കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല വൈസ് ചാൻസലറായി കുസാറ്റ് സ്കൂൾ ഒഫ് മാനേജ്മെന്റ് സ്റ്റഡീസ് സീനിയർ പ്രൊഫസറും മുൻ ഡയറക്ടറുമായ ഡോ. വി.പി. ജഗതിരാജ് ചുമതലയേറ്റു.
സർവകലാശാലയ്ക്ക് അടുത്തിടെ കേന്ദ്രസർക്കാർ അനുവദിച്ച ഒരു കോടി രൂപ ഗ്രാന്റിന്റെ വിനിമയവുമായി ബന്ധപ്പെട്ട ഏകോപനത്തിനായാണ് പ്രവൃത്തി ദിവസം അല്ലാതിരുന്നിട്ടും ഇന്നലെ അദ്ദേഹം ചുമതലയേറ്റത്.
സ്വന്തം ജില്ലയിലെ ശ്രീനാരായണഗുരുവിന്റെ നാമധേത്തിലുള്ള യൂണിവേഴ്സിറ്റിയിൽ വൈസ് ചാൻസലറായി നിയമിതനായതിൽ സന്തോഷമുണ്ടെന്നും യൂണിവേഴ്സിറ്റിയുടെ പ്രവർത്തനങ്ങൾ എല്ലാ വിഭാഗം ജനങ്ങളിലേക്ക് എത്തിക്കാനും തൊഴിൽ സാദ്ധ്യതയുള്ള പുതിയ കോഴ്സുകൾ തുടങ്ങാനും ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ലോകായുക്തയ്ക്ക് യാത്രയയപ്പ്
തിരുവനന്തപുരം: അഞ്ച് വർഷത്തെ സേവനത്തിനു ശേഷം വിരമിച്ച ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിന് കേരള ലോകായുക്ത ലായേഴ്സ് ഫോറം യാത്രയയപ്പ് നൽകി. മാസ്കറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ ഫോറം പ്രസിഡന്റ് എൻ.എസ്. ലാൽ അദ്ധ്യക്ഷനായി. ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസും ലോകായുക്തയുമായിരുന്ന ജസ്റ്റിസ് പയസ് സി.കുര്യാക്കോസ്, ഉപലോകായുക്തമാരായ ജസ്റ്റിസ് ബാബു മാത്യു പി.ജോസഫ്, ജസ്റ്രിസ് ഹാറൂൺ അൽ റഷീദ്, ബാർ കൗൺസിൽ മെമ്പർ ആനയറ ഷാജി, സ്പെഷ്യൽ ഗവൺമെന്റ് പ്ലീഡർ പാതിരാപ്പള്ളി എസ്.കൃഷ്ണകുമാരി തുടങ്ങിയവർ സംസാരിച്ചു. അഡ്വ.ബാബു പോത്തൻകോട് സ്വാഗതവും അഡ്വ.ജിത്തു എസ്.ബാബു നന്ദിയും പറഞ്ഞു.
ലോകായുക്ത:
ചീഫ് ജസ്റ്റിസ്
വേണ്ട, ജഡ്ജി മതി
തിരുവനന്തപുരം: അടുത്തിടെയുണ്ടായ കേന്ദ്ര ഭേദഗതി പ്രകാരം ലോകായുക്തയാവാൻ സുപ്രീംകോടതി ജഡ്ജിയോ ഹൈക്കോടതി ചീഫ് ജസ്റ്റിസോ വേണ്ട. പകരം ഹൈക്കോടതി ജഡ്ജി മതി.
ലോകായുക്തയിൽ ജഡ്ജിമാർക്ക് സേവനത്തിന് പ്രായപരിധിയില്ലായിരുന്നു. ഭേദഗതിയിലൂടെ 70 വയസാക്കിയിട്ടുണ്ട്. ജസ്റ്റിസ് സിറിയക് ജോസഫ് വിരമിച്ചതോടെ, 2 പേരാണ് ആ പദവിയിലേക്ക് പരിഗണിക്കപ്പെടുന്നത്. ഹൈക്കോടതിയിലെ റിട്ട.ജഡ്ജി ജസ്റ്റിസ് ഷാജി.പി.ചാലിയും മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷനായി വിരമിച്ച കേരള ഹൈക്കോടതി റിട്ട. ചീഫ് ജസ്റ്റിസ് ആന്റണി ഡൊമനിക്കും . ഷാജി പി ചാലി കേന്ദ്ര സർക്കാരിന്റെ കോൺസുലാണ്. ഉപലോകയുക്ത ജസ്റ്റിസ് ബാബു മാത്യു പി.ജോസഫിന്റെ കാലാവധി ഏപ്രിലിൽ തീരും. ഉപലോകായുക്ത ഹൈക്കോടതി റിട്ട. ജഡ്ജിയായിരിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |