അഗളി: 40 ഡിഗ്രിയിൽ തിളച്ചുമറിയുന്ന വേനലിൽ കുടിനീരിനായി നെട്ടോട്ടമോടുകയാണ് അട്ടപ്പാടിക്കാർ. 194 ആദിവാസി ഊരുകളിൽ പകുതിയിലേറെ ഊരിലും കുടിവെള്ളം കിട്ടാക്കനിയാണ്. കിട്ടുന്ന വെള്ളം പലപ്പോഴും ശുദ്ധീകരിച്ചതുമല്ലെന്നാണ് പരാതി. വേനലായതോടെ കുടിക്കാനും കുളിക്കാനും വെള്ളംതേടി കിലോമീറ്ററുകൾ നടക്കേണ്ട സ്ഥിതിയിലാണു ജനങ്ങൾ. വെള്ളമില്ലാത്തതു ദൈനംദിന ജീവിതത്തെയും ശുചിത്വത്തെയും ആരോഗ്യത്തെയും ബാധിച്ചിട്ടുണ്ട്. മേലെ മന്തി മല ഊരിൽ 30 കുടുംബങ്ങളുണ്ട്. പഞ്ചായത്ത് നടപ്പാക്കിയ ശുദ്ധജല പദ്ധതിയാണ് ഇവരുടെ ആശ്രയം. മോട്ടർ തകരാറായതിനെ തുടർന്ന് അതും മുടങ്ങി. ഇതോടെ ഒരു കിലോമീറ്റർ ദൂരെയുള്ള പഴയ കുളത്തിൽ നിന്നാണു വെള്ളം ശേഖരിക്കുന്നത്. തലച്ചുമടായി കൊണ്ടുപോകണം.
കിണറുകൾ കുറവ്
ഭവാനി, ശിരുവാണി പുഴകളും ചെറിയ കാട്ടാറുകളും തോടുകളും ഉറവകളുമാണ് ആശ്രയം. കുളങ്ങളും കിണറുകളും കുറവാണ് അട്ടപ്പാടിയിൽ. കുഴൽക്കിണറുകളിൽ ലഭിക്കുന്ന വെള്ളത്തിന് രുചിമാറ്റമുണ്ട്. ഫ്ളൂറൈഡ് പോലുള്ള ലവണങ്ങളുടെ അളവു കൂടുതലാണ്.
40 കോടി രൂപ ലോക ബാങ്ക് സഹായത്തോടെ 3 വർഷം മുൻപു തുടങ്ങിയ സമഗ്ര അഗളി ശുദ്ധജല വിതരണ പദ്ധതിയുടെ സംഭരണികളുടെയും കിണറിന്റെയും നിർമാണവും കുഴൽ സ്ഥാപിക്കലും കഴിഞ്ഞിട്ടുണ്ട്. പദ്ധതി വേഗം പൂർത്തിയാക്കണമെന്നാണ് ആവശ്യം.
വേണ്ടത് ഒരുകോടി ഘനമീറ്റർ വെള്ളം
അട്ടപ്പാടിയിൽ നിലവിലെ ജലവിനിയോഗം മാസം കുറഞ്ഞത് 80 ലക്ഷം ഘനമീറ്ററാണ് (8 എംഎം ക്യൂബ്). കൃഷിക്കു ജലസേചനത്തിനും ശുദ്ധജലാവശ്യങ്ങൾക്കും വേണ്ടി ഭവാനിപ്പുഴയിൽ നിന്നു പമ്പുചെയ്യുന്ന വെള്ളത്തിന്റെ കണക്കു മാത്രമാണിത്. ശിരുവാണി പുഴയിലെയും മറ്റു സ്രോതസുകളിലെയും കണക്കു കൂടി ചേരുമ്പോൾ ഒരുകോടി ഘന മീറ്ററാകും. പുഴകളിൽ ജലലഭ്യത കുറയുകയാണ്. ഈ സാഹചര്യത്തിൽ ശിരുവാണിപ്പുഴയിൽ 2.87 ടി.എം.സി വെള്ളം സംഭരിക്കാവുന്ന നിർദിഷ്ട അട്ടപ്പാടി ജലസേചന പദ്ധതിയുടെ തടയണയും തൊഡ്കി, അരളിക്കോണം പദ്ധതികളും (0.57 ടി.എം.സി) ഉടൻ സാധ്യമാക്കുകയാണു പരിഹാരമാർഗം. കാവേരി ട്രൈബ്യൂണലും സുപ്രീംകോടതിയും അംഗീകരിച്ച ഈ പദ്ധതികൾക്കു പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |