കണ്ണൂർ: പയ്യാമ്പലത്ത് സി.പി.എം നേതാക്കളുടെ സ്മൃതി കുടീരങ്ങൾ വികൃതമാക്കിയ നിലയിൽ. മുൻമുഖ്യമന്ത്രി ഇ.കെ.നായനാർ, സംസ്ഥാന സെക്രട്ടറിമാരായിരുന്ന ചടയൻഗോവിന്ദൻ, കോടിയേരി ബാലകൃഷ്ണൻ, മുൻ എം.പി ഒ.ഭരതൻ എന്നിവരുടെ സ്മൃതി കുടീരങ്ങളാണ് രാസ ദ്രാവകം ഒഴിച്ച് നശിപ്പിച്ചത്. ആക്രമണം നടന്ന സമയം വ്യക്തമായിട്ടില്ല.
സി.സി ടിവി കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചതായും ആക്രമണത്തിനുപിന്നിൽ രാഷ്ട്രീയമുണ്ടോയെന്ന് ഇപ്പോൾ പറയാനാകില്ലെന്നും സിറ്റി പൊലീസ് കമ്മിഷണർ അജിത് കുമാർ അറിയിച്ചു. അന്വേഷണത്തിനു എ.സി.പിയുടെ നേതൃത്വത്തിൽ പ്രത്യേകസംഘത്തെ രൂപീകരിച്ചു.
സംഭവത്തിൽ സി.പി.എം കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. ആക്രമണം രാഷ്ട്രീയപ്രേരിതമാണെന്നും പ്രകോപനമുണ്ടാക്കി സമനാധാനാന്തരീക്ഷം തകർക്കാനുള്ള ആസൂത്രിതനീക്കമാണെന്നും കണ്ണൂർ ലോക്‌സഭ മണ്ഡലം സ്ഥാനാർത്ഥി എം.വി.ജയരാജനും സി.പി.എം കേന്ദ്രകമ്മിറ്റിയംഗം പി.കെ.ശ്രീമതിയും ആരോപിച്ചു.
കോടിയേരിയുടെ
പുഞ്ചിരി മായ്ച്ചു
സി.പി.എം നേതാക്കളുടെ സ്മൃതി കുടീരങ്ങൾക്കുനേരെ മാത്രമാണ് ആക്രമണമുണ്ടായത്. സമീപത്തുള്ള കോൺഗ്രസ് നേതാക്കളുടെയും സി.എം.പി നേതാവായിരുന്ന എം.വി.രാഘവന്റെയും സ്മൃതി കുടീരങ്ങളെ നശിപ്പിച്ചിട്ടില്ല. കോടിയേരിയുടെ സ്തൂപത്തിലെ ഗ്രാനൈറ്റിൽ തീർത്ത മുഖചിത്രം അക്രമികൾ വികൃതമാക്കി. സി.പി.എം കേന്ദ്രകമ്മിറ്റിയംഗം പി.കെ.ശ്രീമതി, ജില്ല ആക്ടിംഗ് സെക്രട്ടറി ടി.വി.രാജേഷ്, കെ.പി.സഹദേവൻ, വി.ശിവദാസൻ എം.പി, എൻ.ചന്ദ്രൻ, എം.പ്രകാശൻ, കെ.പി.സുധാകരൻ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.
ഓർമ്മകൾ തിരയടിക്കുന്ന പയ്യാമ്പലം
കേരളത്തിന്റെ രാഷ്ട്രീയ, സാംസ്‌കാരിക രംഗത്തെ പ്രമുഖർ അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലമാണ് പയ്യാമ്പലം. സ്വാതന്ത്ര്യ സമര സേനാനിയും പത്രപ്രവർത്തകനുമായ സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ള, പാമ്പൻ മാധവൻ കമ്മ്യൂണിസ്റ്റ് നേതാക്കളായ എൻ.ഇ.ബാലറാം, തൊഴിലാളി നേതാവ് സി.കണ്ണൻ, കെ.ജി.മാരാർ, സാംസ്‌കാരിക നായകൻ സുകുമാർ അഴീക്കോട്, എം.വി.ആർ തുടങ്ങി നിരവധി പ്രമുഖരുടെ സമൃതി മണ്ഡപങ്ങൾ ഇവിടെയുണ്ട്.
സമഗ്രാന്വേഷണം വേണം:എം.വി.ഗോവിന്ദൻ
കണ്ണൂർ: പയ്യാമ്പലത്ത് സി.പി.എം. നേതാക്കളുടെ സ്മൃതികുടീരങ്ങൾ വികലമാക്കിയ സംഭവത്തിൽ സമഗ്രാന്വേഷണം വേണമെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ എൽ.ഡി.എഫ് മുന്നേറ്റം നടക്കുന്നതിനിടെ രാഷ്ട്രീയവിഷയങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനുള്ള ഗൂഢാലോചനയാണോ പിന്നിലെന്ന് അന്വേഷിക്കണമെന്നും സംഭവസ്ഥലം സന്ദർശിച്ച ശേഷം അദ്ദേഹം പറഞ്ഞു.
കണ്ണൂരിൽ രാഷ്ട്രീയ സംഘർഷമുണ്ടായകാലത്തുപോലും സ്മൃതികുടീരങ്ങൾ ആക്രമിക്കപ്പെട്ടില്ല. രക്തസാക്ഷികളുടെയും ഉന്നത നേതാക്കളുടെയും സ്മൃതികുടീരങ്ങളെ ജനങ്ങൾ വൈകാരികമായാണ് കാണുന്നത്. ശക്തമായ പ്രതിഷേധം ഉയർത്തുമ്പോഴും പ്രവർത്തകർ ആത്മസംയമനം പാലിക്കണം. ഒരു പ്രകോപനത്തിനും വിധേയരാകരുതെന്നും ഗോവിന്ദൻ പറഞ്ഞു.
സംയമനം പാലിക്കണം: ബിനീഷ് കോടിയേരി
കണ്ണൂർ: മകൻ എന്ന നിലയിൽ കോടിയേരിയുടെ സ്മൃതികുടീരം വികൃതമാക്കിയത് വൈകാരികമായേ കാണാൻ പറ്റൂ എന്ന് ബിനീഷ് കോടിയേരി. വലിയ സംഘട്ടനങ്ങൾ നടന്ന കാലത്തുപോലും പയ്യാമ്പലത്തെ സ്മൃതി കുടീരങ്ങളിലേക്ക് അത് പടർന്നിരുന്നില്ല. തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് നല്ല മുന്നേറ്റം ഉണ്ടാകുന്ന ഘട്ടത്തിൽ പാർട്ടിയുടെ പ്രവർത്തനത്തെ വഴി തിരിച്ചുവിടാനുള്ള ബോധപൂർവമായ ശ്രമമാണ് ഉണ്ടായിരിക്കുന്നത്. വൈകാരികമായി പ്രതികരിക്കേണ്ട കാര്യമാണെങ്കിൽ കൂടി ഈ സമയം അതിന് അനുയോജ്യമല്ലെന്നു കരുതുന്നു. ഈ ക്രൂരതയ്ക്ക് മറുപടി കൊടുക്കേണ്ടത് തിരഞ്ഞെടുപ്പ് പ്രവർത്തനത്തിലൂടെയാണ്. അമ്മയ്ക്ക് ഈ ദൃശ്യങ്ങൾ കണ്ട് താങ്ങാനായില്ലെന്നും ബിനീഷ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |