ഒറ്റപ്പാലം: കത്തിജ്വലിച്ച് നിൽക്കുന്ന സൂര്യതാപത്തിൽ സകലതും ജീവൻ വാടി ഉണങ്ങിക്കരിയുന്ന കാഴ്ചയാണ് എവിടെയും. ഇതിനിടയിലും വെയിലേറ്റു വാടാതെ നേന്ത്രവാഴ കൃഷിയെ നെഞ്ചോട് ചേർത്ത് സംരക്ഷിക്കുകയാണ് ഭാരതപ്പുഴയുടെ തീരത്തെ കർഷകർ. ചിങ്ങമാസത്തിൽ ഓണ വിപണി ലക്ഷ്യമാക്കി നേന്ത്രവാഴ കൃഷിയിറക്കിയവരാണിവർ. വേനലിൽ നല്ല നനവേണം. രാവിലെയും, വൈകീട്ടും രണ്ട് നേരം വരെ തോട്ടം നനയ്ക്കാറുണ്ടെന്ന് കർഷകർ പറയുന്നു. കൊടുംവേനലിൽ വാഴകൾ തളരും. മാരക ചൂടിൽ തണ്ട് ഒടിഞ്ഞ് വീഴാം. ഏറെ കഷ്ട്ടപ്പെട്ടാണ് വേനലിൽ കർഷകർ വാഴകൃഷി നടത്തി വരുന്നത്. പുഴയിൽ തന്നെ വെള്ളമില്ലാത്ത അവസ്ഥ പലയിടത്തും പ്രതിസന്ധിയാവുന്നുണ്ട്. പുഴയിൽ ചാല് കീറിയും മറ്റും വെളളം എത്തിച്ച് വാഴത്തോട്ടങ്ങളിലെത്തിക്കും. കൊടുംവേനലിന് വിട്ടുകൊടുക്കാതെ വാഴകൃഷിയും, നെൽകൃഷിയും വരെ നടത്തുകയാണ് നിളയോര കർഷകർ. തടയണ പ്രദേശങ്ങളിലെ ജലലഭ്യത പ്രയോജനപ്പെടുത്തി നിരവധി കർഷകർ പുഴ തീരങ്ങളിൽ വാഴയടക്കം കൃഷി ചെയ്യുന്നുണ്ട്. വേനലിന് വിട്ടുകൊടുക്കാതെ കൃഷി സംരക്ഷിക്കാൻ പ്രയത്നിക്കുകയാണ് കർഷകർ, ഓണത്തിന് വാഴക്കുല വെട്ടി വിപണിയിലെത്തിക്കുക എന്ന സ്വപ്നവുമായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |