രാജസ്ഥാൻ റോയൽസ് 12 റൺസിന് ഡൽഹി ക്യാപ്പിറ്റൽസിനെ തോൽപ്പിച്ചു
രണ്ടാം ജയത്തോടെ രാജസ്ഥാൻ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്
ജയ്പുർ : തുടർച്ചായ രണ്ടാം മത്സരത്തിലും വിജയം നേടി സഞ്ജുവും സംഘവും . ഇന്നലെ ജയ്പുരിൽ ഡൽഹി ക്യാപ്പിറ്റൽസിനെ 12 റൺസിനാണ് രാജസ്ഥാൻ റോയൽസ് കീഴടക്കിയത്. ആദ്യം ബാറ്റ് ചെയ്ത് 185/5 എന്ന സ്കോർ ഉയർത്തിയ രാജസ്ഥാനെതിരെ ഡൽഹിക്ക് നിശ്ചിത 20 ഓവറിൽ 173/5ലേ എത്താനായുള്ളൂ. അപരാജിത അർദ്ധസെഞ്ച്വറിയുമായി നിറഞ്ഞാടിയ റിയാൻ പരാഗിന്റെ മികവിലാണ് രാജസ്ഥാൻ മോശമല്ലാത്ത സ്കോർ ഉയർത്തിയത്.
36 റൺസ് എടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകൾ നഷ്ടമായ രാജസ്ഥാനെ റിയാൻ പരാഗിന്റെയും (45പന്തുകളിൽ ആറു സിക്സും ഏഴുഫോറുമടക്കം 84 റൺസ് ),രവിചന്ദ്രൻ അശ്വിന്റെയും (19 പന്തുകളിൽ 29),ധ്രുവ് ജുറേലിന്റെയും (12 പന്തുകളിൽ 20 റൺസ്) ബാറ്റിംഗാണ് മെച്ചപ്പെട്ട സ്കോറിലെത്തിച്ചത്. ഡൽഹിക്ക് വേണ്ടി ഡേവിഡ് വാർണർ (49), ട്രിസ്റ്റൻ സ്റ്റബ്സ്(44*),റിഷഭ് പന്ത് (28) എന്നിവർ പൊരുതിയെങ്കിലും ഫലമുണ്ടായില്ല.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ രാജസ്ഥാന് കാര്യങ്ങൾ എളുപ്പമായിരുന്നില്ല. രണ്ടാം ഓവറിൽത്തന്നെ യശസ്വി ജയ്സ്വാളിനെ (5) മുകേഷ് കുമാർ ബൗൾഡാക്കിയതോടെ നായകൻ സഞ്ജു സാംസണിന് (15)കളത്തിലിറങ്ങേണ്ടിവന്നു. ആദ്യ മൂന്നോവറിൽ ഒരുവിക്കറ്റ് നഷ്ടത്തിൽ 12 റൺസ് എന്ന നിലയിലായിരുന്നു രാജസ്ഥാൻ. നാലാം ഓവറിൽ മുകേഷിനെ തുടർച്ചയായി മൂന്ന് ബൗണ്ടറികൾക്ക് ശിക്ഷിച്ച് സഞ്ജു റൺറേറ്റ് ഉയർത്താൻ നോക്കിയെങ്കിലും അടുത്ത ഓവറിൽ മടങ്ങേണ്ടിവന്നു. ഖലീൽ അഹമ്മദിന്റെ പന്തിൽ ഡൽഹി ക്യാപ്ടൻ റിഷഭ് പന്തിന് ക്യാച്ച്നൽകിയാണ് രാജസ്ഥാൻ ക്യാപ്ടൻ മടങ്ങിയത്. എട്ടാം ഓവറിൽ കുൽദീപിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുരുങ്ങി ബട്ട്ലറും കൂടാരം കയറിയതോടെ രാജസ്ഥാൻ 36/3 എന്ന നിലയിലായി.
ഇതോടെ അഞ്ചാമനായി അശ്വിനെ(29) പിഞ്ച് ഹിറ്റർ റോളിലിറക്കി രാജസ്ഥാൻ പ്രയോഗിച്ച തന്ത്രം പ്രയോജനപ്പെട്ടു. റിയാൻ പരാഗിനൊപ്പം നാലാം വിക്കറ്റിൽ 54 റൺസ് കൂട്ടിച്ചേർത്തശേഷമാണ് അശ്വിൻ മടങ്ങിയത്. 19 പന്തുകളിൽ മൂന്ന് സിക്സടക്കം 29 റൺസ് നേടിയ അശ്വിനെ 14-ാം ഓവറിൽ അക്ഷർ പട്ടേൽ സ്റ്റബ്സിന്റെ കയ്യിലെത്തിക്കുകയായിരുന്നു. തുടർന്ന് ധ്രുവ് ജുറേലും (20) റിയാനും ചേർന്ന് 142ലെത്തിച്ചു. അൻറിച്ച് നോർക്യേ എറിഞ്ഞ 18-ാം ഓവറിൽ സ്റ്റംപിലേക്ക് പന്തടിച്ചിട്ട് ജുറേൽ മടങ്ങി. പകരമിറങ്ങിയ ഷിമ്രോൺ ഹെറ്റ്മേയറും റിയാനും ചേർന്ന് വീണ്ടും മുന്നോട്ടുനീങ്ങി.
84 നോട്ടൗട്ട്
7.2 ഓവറുകൾ പിന്നിടുമ്പോൾ മൂന്ന് വിക്കറ്റുകൾ നഷ്ടപ്പെട്ട് 36 റൺസ് എന്ന നിലയിലായിരുന്നു രാജസ്ഥാൻ റോയൽസ്. അവിടെ നിന്ന് ഒരറ്റത്ത് ഉറച്ചുനിന്ന് പൊരുതിയ റയാൻ പരാഗിന്റെ ബാറ്റിംഗാണ് കളിയിൽ വഴിത്തിരിവുണ്ടാക്കിയത്. 45പന്തുകൾ നേരിട്ട റിയാൻ ആറു സിക്സും ഏഴുഫോറുമടക്കം 84 റൺസുമായി പുറത്താകാതെ നിന്നു. ആദ്യ മത്സരത്തിൽ റിയാൻ 43 റൺസ് നേടിയിരുന്നു.
100
ഡൽഹി ക്യാപ്പിറ്റൽസിന്റെ കുപ്പായത്തിൽ റിഷഭ് പന്തിന്റെ നൂറാം ഐ.പി.എൽ മത്സരമായിരുന്നു ഇന്നലത്തേത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |