മാള: നെയ്തക്കുടി ചുങ്കം പാലത്തോട് ചേർന്നുള്ള സ്ലൂയിസ് നിർമ്മാണം പൂർത്തിയാകുന്നത് വരെ താത്കാലിക ബണ്ട് നിർമ്മിക്കണമെന്നും കടുത്ത ഉപ്പുവെള്ളബാധിത പ്രദേശങ്ങളിൽ ജലനിധിയുടെ കുടിവെള്ള വിതരണം എല്ലാ ദിവസവും നടത്തണമെന്നും ജനകീയ സമരസമിതി. മത്സ്യക്കൃഷിയുടെ പേരിൽ നെയ്തക്കുടി ഭാഗത്തെ പൊക്കാളി പാടങ്ങളിൽ നിന്നും ആഴത്തിൽ ചെളിയെടുത്താൽ ജലസ്രോതസുകളെ മലിനമാക്കും.
മാള പഞ്ചായത്തിലെ നെയ്തക്കുടി പരന്നാട്ടുകുന്ന് പ്രദേശത്തോട് ചേർന്ന് കിടക്കുന്ന പ്രധാന ജലസ്രോതസാണ് ഓർപുഴ. ഈ പുഴയോട് ചേർന്ന് നൂറിലേറെ ഏക്കറിൽ പൊക്കാളി പാടശേഖരമുണ്ട്. കഴിഞ്ഞ കുറച്ചുനാളുകളായി പാടശേഖരത്തിൽ മത്സ്യക്കൃഷിയുടെപേരിൽ വ്യാപകമായി ആഴത്തിൽ ചെളിയെടുക്കുന്നുവെന്നാണ് നാട്ടുകാരുടെ പരാതി. ഇതിനാൽ കഴിഞ്ഞ ഡിസംബർ 31ന് പ്രദേശവാസികൾ പഞ്ചായത്തിൽ പരാതി നൽകിയിരുന്നു.
ജനുവരി 12ന് ജെ.സി.ബി ഉപയോഗിച്ച് ചെളിമാറ്റൽ തുടങ്ങിയപ്പോൾ പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നൽകി. എന്നാൽ ജനുവരി 19ന് പരാതിക്കാരുമായി ചർച്ച ചെയ്യാതെ സ്റ്റോപ്പ് മെമ്മോ പഞ്ചായത്ത് പിൻവലിച്ചു. 1998വരെ ഈ പാടശേഖരത്തിൽ മനുഷ്യ നിർമ്മിതമായി മാത്രമാണ് ബണ്ടുകൾ ബലപ്പെടുത്തിയിരുന്നത്.
2018ൽ പൊക്കാളി പാടത്ത് ആഴത്തിൽ ചെളിയെടുക്കൽ ആരംഭിച്ചപ്പോൾ അന്തരിച്ച മുൻ എം.എൽ.എ: യു.എസ്. ശശിയുടെ നേതൃത്വത്തിൽ ജനകീയ സമര സമിതി കളക്ടർക്ക് പരാതി നൽകിയിരുന്നു. ഇതുപ്രകാരം കളക്ടർ പഞ്ചായത്ത് സെക്രട്ടറിക്ക് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ഉത്തരവ് നൽകിയിരുന്നുവെന്ന് ജനകീയ സമരസമിതി ഭാരവാഹികളായ സോയി കോലഞ്ചേരി, സി.കെ. സതീശൻ, കെ.പി. രാജീവ്, പി.ആർ. ജിനേഷ് എന്നിവർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |