ഈ സീണിലെ രണ്ടാമത്തെ മത്സരത്തിലും തോറ്റതോടെ മുംബയ് ഇന്ത്യൻസിന്റെ കാര്യം കഷ്ടത്തിലായിരിക്കുകയാണ്. തോൽവിയോ മാർജിനോ അല്ലകാര്യം, ടീമിനെ കൂട്ടിയിണക്കുന്നതിൽ പുതിയ നായകൻ ഹാർദിക് പാണ്ഡ്യയുടെ പരാജയമാണ് ആരാധകരിൽ വിഷമം സൃഷ്ടിക്കുന്നത്. ആദ്യ മത്സരത്തിൽ ഗുജറാത്ത് ടൈറ്റാൻസിനോട് ആറുറൺസിന് തോറ്റപ്പോൾ പാണ്ഡ്യയുടെ തീരുമാനങ്ങളിലെ താൻപോരിമയാണ് ചോദ്യം ചെയ്യപ്പെട്ടത്. ജസ്പ്രീത് ബുംറയ്ക്ക് ഓപ്പണിംഗ് ബൗളിംഗ് നൽകാൻ മടി കാട്ടിയതും രോഹിത് ശർമ്മയെ ബൗണ്ടറി ലൈനിന് അരികിലേക്ക് ഫീൽഡ് ചെയ്യാൻ വിട്ടതും തനിക്ക് മുന്നേ ബാറ്റിംഗിന് ടിം ഡേവിഡിനെ അയച്ചതുമൊക്കെ വിമർശനങ്ങൾ ക്ഷണിച്ചുവരുത്തിയിരുന്നു. ബുധനാഴ്ച രാത്രി സൺറൈസേഴ്സ് ഹൈദരാബാദിനോട് 31 റൺസിന് തോറ്റതോടെ ഈ വിമർശനങ്ങൾക്ക് ശക്തി കൂടിയിട്ടേയുള്ളൂ.
തന്റെ ഏറ്റവും നല്ല ബൗളറായ ബുംറയെ ശരിയായ സമയത്ത് പാണ്ഡ്യ ഉപയോഗിക്കാത്തത് അസൂയകൊണ്ടാണോ എന്നുപോലും നിരൂപകർ സംശയിക്കുന്നുണ്ട്. ഓപ്പണിംഗ് ബൗളിംഗ് ഏറ്റെടുക്കുന്ന പാണ്ഡ്യ ഹൈദരാബാദിനെതിരെ ഫസ്റ്റ് സ്പെല്ലിന് ശേഷം 13 ഓവറുകൾ കഴിഞ്ഞാണ് ബുംറയ്ക്ക് പന്തുനൽകിയത്. മുൻ ഇന്ത്യൻ താരങ്ങളായ ഇർഫാൻ പഠാനും യൂസഫ് പഠാനും ഇതിനെതിരെ ശക്തമായി രംഗത്തുവന്നിട്ടുണ്ട്. സൺറൈസേഴ്സ് സ്കോർ കുത്തനെ ഉയർന്നപ്പോൾ ഫീൽഡ് എങ്ങനെ സെറ്റ് ചെയ്യണമെന്ന് അറിയാതെ ഹാർദിക് രോഹിതിന്റെ സഹായം തേടിയിരുന്നു. ആദ്യ കളിയിൽ തന്നെ ബൗണ്ടറി ലൈനിന് അരികിലേക്ക് മാറ്റിയതിന് പകരമെന്നോണം ഹാർദിക്കിനെയും രോഹിത് ബൗണ്ടറി ലൈനിന് അരികിലേക്ക് മാറ്റിയിരുന്നു.
ആദ്യ മത്സരത്തിലെ നാണക്കേടിൽ നിന്ന് തന്റെ ടീമിനെ ഐതിഹാസിക വിജയത്തിലേക്ക് കൈപിടിച്ചുകയറ്റാനുള്ള അവസരം സൺറൈസേഴ്സിനെതിരായ മത്സരത്തിലുണ്ടായിരുന്നു. ടിം ഡേവിഡും ഹാർദിക്കും ക്രീസിലുണ്ടായിരുന്നപ്പോൾ മുംബയ് വിജയിച്ചേക്കും എന്നൊരു പ്രതീക്ഷ ആരാധകർക്കുണ്ടായിരുന്നു. എന്നാൽ അലക്ഷ്യമായ ഒരു ഷോട്ടിലൂടെ ഹാർദിക് വിക്കറ്റ് വലിച്ചെറിഞ്ഞതോടെ അതും കഴിഞ്ഞു.
സീസണിലെ ആദ്യ മത്സരങ്ങളിൽ തോൽക്കുന്നത് മുംബയ്ക്ക് പുത്തരിയല്ല. 2013ന് ശേഷം ആദ്യ കളി ഇതുവരെ ജയിച്ചിട്ടുമില്ല. എന്നാൽ ടീമിനുള്ളിൽ ഐക്യമില്ല എന്ന സൂചനയാണ് ഇക്കുറി ലഭിക്കുന്നത്. ഇതുപരിഹരിക്കാൻ മെന്ററായ സച്ചിൻ ടെൻഡുൽക്കർ കഴിഞ്ഞ ദിവസത്തെ തോൽവിക്ക് ശേഷം ദീർഘനെേരം ഡ്രെസിംഗ് റൂമിൽ കളിക്കാരുമായി സംസാരിച്ചതായി റിപ്പോർട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |