ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ (ഇ.വി.എം) ഇന്ത്യയിൽ ആദ്യമായി പരീക്ഷിച്ചത് കേരളത്തിലാണ്. 1982ൽ എറണാകുളം നോർത്ത് പറവൂർ മണ്ഡലത്തിൽ നടന്ന നിയമസഭ ഉപതിരഞ്ഞെടുപ്പിൽ. 50 ബൂത്തുകളിൽ ഇ.വി.എം ഉപയോഗിച്ചു. തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് എ.സി.ജോസ് സി.പി.ഐയിലെ ശിവൻ പിള്ളയോട് പരാജയപ്പെട്ടു. എ.സി.ജോസ് ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹർജി തള്ളി. എന്നാൽ സുപ്രീംകോടതി ബാലറ്റ് ഉപയോഗിച്ച് വീണ്ടും തിരഞ്ഞെടുപ്പ് നടത്താൻ ഉത്തരവിട്ടു. തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ എ.സി.ജോസ് വിജയിച്ചു.
1988ലാണ് ജനപ്രാതിനിദ്ധ്യ നിയമം ഭേദഗതി ചെയ്ത് 61എ വകുപ്പ് ഉൾപ്പെടുത്തി ഇ.വി.എം ഉപയോഗിക്കുന്നത് നിയമവിധേയമാക്കിയത്. തുടർന്ന് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളിൽ ഉപയോഗിച്ചുതുടങ്ങി. 2004ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ എല്ലാ മണ്ഡലങ്ങളിലും ഉപയോഗിച്ചു. തുടർന്ന് എല്ലാ തിരഞ്ഞെടുപ്പുകളും ഇ.വി.എമ്മിലേക്ക് മാറി.
ഇ.വി.എമ്മിന്റെ വിശ്വാസ്യത നിലനിറുത്താൻ പരിഷ്കാരങ്ങൾ വരുത്താറുണ്ട്. അതിലൊന്നാണ് വിവിപാറ്റ് (വോട്ടർ വെരിഫയബിൾ പേപ്പർ ഓഡിറ്റ് ട്രയൽ). ഇ.വി.എമ്മിൽ വോട്ട് രേഖപ്പെടുത്തിയാൽ വിവിപാറ്റിൽ നിന്ന് ഒരു കടലാസ് അച്ചടിച്ചുവരും. അതിൽ വോട്ടു ചെയ്ത സ്ഥാനാർത്ഥിയുടെ ചിത്രവും ചിഹ്നവും രേഖപ്പെടുത്തിയിട്ടുണ്ടാകും. വോട്ടർമാർക്ക് വോട്ട് പരിശോധിച്ച് ഉറപ്പുവരുത്താം. ഇത് പോളിംഗ് ബൂത്തിന് പുറത്തേക്ക് കൊണ്ടുപോകാനാകില്ല. 7 സെക്കന്റ് മാത്രമേ രസീത് കാണാൻ സാധിക്കുകയുള്ളൂ. അതിനുശേഷം ഇ.വി.എമ്മിൽ തന്നെ അവ സൂക്ഷിക്കും. വിവിപാറ്റ് എണ്ണുന്ന കാര്യത്തിലും വിവാദം ബാക്കിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |