ഇംഫാൽ: ഈസ്റ്റർ ദിനം പ്രവൃത്തിദിനമാക്കിയ ഉത്തരവ് വിവാദമായതോടെ പിൻവലിച്ച് മണിപ്പൂർ സർക്കാർ. പ്രതിഷേധം ശക്തമായതോടെയാണ് നീക്കം.ക്രൈസ്തവ വിശ്വാസികൾ ധാരാളമുള്ള മണിപ്പൂരിൽ ഇതോടെ പ്രതിഷേധം ശക്തമായി. പുതിയ ഉത്തരവനുസരിച്ച് ദുഖഃവെള്ളിയും ഈസ്റ്ററും അവധി ദിവസമായിരിക്കും. ഉത്തരവ് പിൻവലിക്കാൻ കേന്ദ്രവും ഇടപെട്ടു എന്നാണ് റിപ്പോർട്ടുകൾ.
മണിപ്പൂർ ഗവർണർ അനുസൂയ ഉയ്‌കെയാണ് ഞായർ, ശനി ദിവസങ്ങൾ പ്രവൃത്തിദിനമായി പ്രഖ്യാപിച്ച് ഉത്തരവിട്ടത്. സംസ്ഥാന സർക്കാരിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ, കോർപറേഷനുകൾ, സൊസൈറ്റികൾ എന്നിവയ്ക്ക് ഉത്തരവ് ബാധകമായിരിക്കുമെന്നും വ്യക്തമാക്കിയിരുന്നു. സാമ്പത്തിക വർഷത്തിന്റെ അവസാന ദിനങ്ങളിൽ സർക്കാർ ഓഫീസുകളിലെ പ്രവർത്തനങ്ങൾ സുഗമമായ രീതിയിൽ പൂർത്തീകരിക്കുന്നതിനാണ് ഉത്തരവെന്നായിരുന്നു ഗവർണറുടെ ഓഫീസ് വിശദീകരിച്ചത്.
എന്നാൽ, ക്രൈസ്തവ വിഭാഗം ഏറെയുള്ള മണിപ്പൂരിൽ ഇത് വൻ പ്രതിഷേധത്തിന് കാരണമായി. ഉത്തരവ് ക്രിസ്ത്യൻ സമുദായത്തിന്റെ വികാരത്തെ വ്രണപ്പെടുത്തുമെന്ന് ആദിവാസി സംഘടനയായ ഇൻഡിജിനസ് ട്രൈബൽ ലീഡേഴ്‌സ് ഫോറം (ഐ.ടി.എൽ.എഫ്) പ്രതികരിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗത്തുനിന്നും പ്രതിഷേധം ഉയർന്നതോടെ ഉത്തരവ് പിൻവലിക്കാൻ തീരുമാനിക്കുകയായിരുന്നു. അവധി നിഷേധിച്ചതിനെതിരെ കേന്ദ്ര മന്ത്രിയും തിരുവനന്തപുരത്തെ എൻ.ഡി.എ സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖർ, തിരുവനന്തപുരത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി ശശി തരൂർ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, കെ.സി വേണുഗോപാൽ തുടങ്ങിയവർ രംഗത്തെത്തിയിരുന്നു. വിവാദ തീരുമാനം പിൻവലിക്കണമെന്ന് മണിപ്പൂർ സർക്കാരിനോട് ആവശ്യപ്പെട്ടുവെന്നാണ് രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കിയിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |