കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയന്റെ കമ്പനിയായ എക്‌സാലോജിക് സൊലൂഷൻസ് ആലുവയിലെ കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടെയ്‌ൽസ് ലിമിറ്റഡിൽ (സി.എം.ആർ.എൽ) നിന്ന് കൈപ്പറ്റിയ 1.72 കോടി രൂപ കള്ളപ്പണയിടപാടായി കണക്കാക്കി എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തും. രേഖകളും മുതിർന്ന ഉദ്യോഗസ്ഥർ മൊഴി നൽകുന്നതിന് ഹാജരാകാനും ആവശ്യപ്പെട്ട് സി.എം.ആർ.എല്ലിന് നോട്ടീസ് നൽകുന്നത് വൈകുമെന്നാണ് സൂചന.
എക്‌സാലോജിക്കിന് 12 സ്ഥാപനങ്ങൾ പണം നൽകിയിട്ടുണ്ടെന്നാണ് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന്റെ (എസ്.എഫ്.ഐ.ഒ ) കണ്ടെത്തൽ. ഇവയെക്കുറിച്ചും പ്രാഥമികാന്വേഷണം നടത്തുമെന്നാണ് സൂചന. ആദ്യപടിയായി ഇടപാട് സംബന്ധിച്ച സി.എം.ആർ.എല്ലിന്റെ രേഖകളും. തുടർന്ന് ബാങ്കിടപാടുകളും പരിശോധിക്കും. പണമിടപാടുകൾ കൈകാര്യം ചെയ്ത സി.എം.ആർ.എല്ലിലെ ഉദ്യോഗസ്ഥരുടെ മൊഴിയുമെടുക്കും. യാതൊരു സേവനവും കൈപ്പറ്റാതെയാണ് തുക നൽകിയതെന്ന് വ്യക്തമായാൽ കള്ളപ്പണമെന്ന് കണക്കാക്കി കള്ളപ്പണയിടപാട് നിരോധന നിയമപ്രകാരം (പി.എം.എൽ.എ) എക്‌സാലോജിക്കിലേയ്ക്ക് അന്വേഷണം നീളുമെന്നാണ് സൂചനകൾ.
എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തുള്ള അന്വേഷണത്തിന് മുന്നോടിയായ പ്രാഥമിക പരിശോധനയാണ് ആരംഭിച്ചത്. ബന്ധപ്പെട്ടവർക്ക് നോട്ടീസ് നൽകുന്നതിന് അധികാരം നൽകുന്ന എൻഫോഴ്സ്‌മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട് കഴിഞ്ഞ ഫെബ്രുവരി 13ന് തയ്യാറാക്കിയെങ്കിലും എസ്.എഫ്.ഐ.ഒ അന്വേഷണം പൂർത്തിയാകാത്തതിനാൽ തുടർനടപടി ആരംഭിച്ചിട്ടില്ല. എസ്.എഫ്.ഐ.ഒയുടെ അന്വേഷണം പൂർത്തിയാകുന്നത് വരെ വിശദമായ അന്വേഷണം വൈകുമെന്നാണ് ഇ.ഡി വൃത്തങ്ങൾ നൽകുന്ന സൂചനകൾ.
ആദായനികുതി വകുപ്പും എസ്.എഫ്.ഐ.ഒയും നടത്തിയ അന്വേഷണങ്ങളിലും കൈമാറിയ തുകയ്‌ക്ക് സേവനം നൽകിയിട്ടില്ലെന്നാണ് കണ്ടെത്തിയത്. എറണാകുളത്തെയും ബംഗളൂരുവിലെയും രജിസ്ട്രാർ ഒഫ് കമ്പനീസ് നടത്തിയ അന്വേഷണങ്ങളിലും എക്‌സാലോജിക്കിന് എതിരായ കണ്ടെത്തലുകളാണുണ്ടായത്. ഇ.ഡി അന്വേഷണത്തിന് ബംഗളൂരു രജിസ്ട്രാർ ശുപാർശയും ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |