അഹമ്മദാബാദ് : അഭിഭാഷകനെ വ്യാജ മയക്കുമരുന്ന് കേസിൽ കുടുക്കിയെന്ന ആരോപണത്തിൽ മുൻ ഐ.പി.എസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ടിന് 20 വർഷം തടവ് വിധിച്ച് ഗുജറാത്തിലെ പാലൻപൂർ സെഷൻസ് കോടതി. രണ്ടു ലക്ഷം രൂപ പിഴയുമൊടുക്കണം. ഇല്ലെങ്കിൽ ഒരു വർഷം കൂടി തടവ് അനുഭവിക്കണമെന്ന് സെഷൻസ് ജഡ്ജി ജെ.എൻ. തക്കർ ഉത്തരവിട്ടു. സംഭവക്കാലത്ത് ബനസ്കാന്ത ജില്ലാ എസ്.പിയായിരുന്നു ഭട്ട്. 1996ൽ അഡ്വ. സുമർസിംഗ് രാജ്പുരോഹിത് താമസിച്ചിരുന്ന പാലൻപൂരിലെ ഹോട്ടൽ മുറിയിൽ നിന്ന് മയക്കുമരുന്നു കണ്ടെത്തിയെന്ന് ആരോപിച്ച് വ്യാജക്കേസെടുത്തുവെന്നാണ് സഞ്ജീവ് ഭട്ടിനെതിരെയുള്ള ആരോപണം. ഭട്ട് സ്വന്തംനിലയിൽ മയക്കുമരുന്ന് തരപ്പെടുത്തി അഭിഭാഷകനെ കുടുക്കിയെന്നാണ് പ്രോസിക്യൂഷൻ ആരോപണം. ഭൂമി തർക്കവുമായി ബന്ധപ്പെട്ട കേസ് കൈകാര്യം ചെയ്തിരുന്ന അഭിഭാഷകനോട് വിഷയം സമവായത്തിലെത്തിക്കാൻ ഭട്ട് സമ്മർദ്ദം ചെലുത്തിയെന്നും, വഴങ്ങാത്തതിനാൽ കള്ളക്കേസിൽ അകപ്പെടുത്തിയെന്നും പ്രോസിക്യൂഷൻ ആരോപിച്ചിരുന്നു.
നിലവിൽ 1990ലെ ജാംനഗർ കസ്റ്റഡി മരണക്കേസിൽ ജീവപര്യന്തം കഠിനതടവ് അനുഭവിക്കുകയാണ് സഞ്ജീവ് ഭട്ട്. അന്ന് ജാംനഗർ എ.എസ്.പിയായിരുന്നു ഭട്ട്. 2015ൽ സർവ്വീസിൽ നിന്ന് പിരിച്ചുവിട്ടു. 2018 മുതൽ ജയിലിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |