ന്യൂഡൽഹി: ഇ.ഡി അറസ്റ്റിലായ അരവിന്ദ് കേജ്‌രിവാൾ മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കാത്തത് ഭരണസ്‌തംഭനം സൃഷ്‌ടിക്കുന്നുവെന്ന പഴുതുണ്ടാക്കി ഡൽഹിയിൽ രാഷ്‌ട്രപതി ഭരണത്തിന് നീക്കം. സമ്മർദ്ദം ശക്തമാക്കി കേജ്‌രിവാളിനെ രാജിവയ്‌പ്പിക്കുകയാണ് തന്ത്രം.
രാഷ്‌ട്രപതി ഭരണത്തിന് ശുപാർശ ചെയ്യാൻ ലെഫ്‌റ്റനന്റ് ഗവർണർക്ക് നിയമോപദേശം ലഭിച്ചതോടെ മറ്റൊരാളെ മുഖ്യമന്ത്രിയാക്കാൻ ആംആദ്‌മി പാർട്ടിക്കു മേൽ സമ്മർദ്ദമേറുന്നു. കേജ്‌രിവാളിന്റെ ഭാര്യ സുനിതയെയോ, ഡൽഹി മന്ത്രി അതിഷി മർലേനയെയോ പരിഗണിച്ചേക്കും.
കേജ്‌രിവാൾ കസ്റ്റഡിലിയിരുന്ന് ഉത്തരവുകൾ ഇറക്കുന്നത് കേന്ദ്രർസർക്കാരിനും ബി.ജെ.പിക്കും ക്ഷീണമാണ്. ജയിലിൽ നിന്ന് ഭരണം അനുവദിക്കില്ലെന്ന ലെഫ്റ്റനന്റ് ഗവർണർ വി.കെ.സക്‌സേന പറഞ്ഞതും രാഷ്‌ട്രപതിഭരണത്തിന്റെ സൂചനയാണ്. ഇന്നലെ കേജ്‌രിവാളിന്റെ ഹർജി തള്ളുകയും കസ്റ്റഡി നീട്ടുകയും ചെയ്‌തതോടെ കേന്ദ്രം സമ്മർദ്ദം ശക്തിപ്പെടുത്തും.
മുഖ്യമന്ത്രി അറസ്റ്റിലായാൽ രാജിവച്ച് മറ്റൊരാൾക്ക് പദവി കൈമാറണമെന്ന് നിയമമില്ല. കേജ്‌രിവാളിന് ജയിലിലിരുന്ന് ഭരിക്കാനും നിയമതടസമില്ല. ശിക്ഷിക്കപ്പെട്ട് അയോഗ്യത വരാത്തതിനാൽ പ്രത്യേകിച്ചും. എന്നാൽ ഒരു മുഖ്യമന്ത്രി ജയിലിൽ നിന്ന് എത്രകാലം ഭരിക്കുമെന്ന ചോദ്യമുണ്ട്. മന്ത്രിസഭാ യോഗം, ഉദ്യോഗസ്ഥരുമായി ഇടപഴകൽ തുടങ്ങിയ ദൈനംദിന ജോലികൾ ജയിലിലിരുന്ന് നടക്കില്ല. അതിനാൽ കേജ‌്‌രിവാളിനോട് രാജിവച്ച് മറ്റൊരാൾക്ക് പദവി കൈമാറാൻ ആവശ്യപ്പെടാം. തയ്യാറല്ലെങ്കിൽ കസ്റ്റഡി, ഭരണസ്തംഭനമുണ്ടാക്കിയെന്ന് കാട്ടി ഭരണഘടനയുടെ 239 എ ബി വകുപ്പ് പ്രകാരം ലഫ്റ്റനന്റ് ഗവർണർക്ക് രാഷ്‌ട്രപതി ഭരണത്തിന് ശുപാർശ ചെയ്യാം.
കേജ്‌രിവാൾ ആദ്യം മുഖ്യമന്ത്രിയായപ്പോൾ ഭൂരിപക്ഷം തെളിയിക്കാനാകാതെ രാജിവച്ചതിനെ തുടർന്ന് 2014ൽ രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തിയിരുന്നു. അതു പിൻവലിച്ച് നടത്തിയ തിരഞ്ഞെടുപ്പിലാണ് അദ്ദേഹം തിരിച്ചെത്തിയത്.
ബീഹാറിൽ ലാലു യാദവും ജാർഖണ്ഡിൽ ഹേമന്ത് സോറനും അറസ്റ്റിന് മുൻപ് രാജിവച്ച് മുഖ്യമന്ത്രി പദം മറ്റൊരാളെ ഏൽപ്പിച്ചിരുന്നു
സുപ്രീംകോടതിയെ സമീപിക്കാം
രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയാൽ ആംആദ്‌മിക്ക് എസ് ആർ ബൊമ്മൈ കേസ് ചൂണ്ടിക്കാട്ടി സുപ്രീംകോടതിയെ സമീപിക്കാം. നിയമത്തിന്റെ ദുരുപയോഗം കണ്ടെത്തിയാൽ കോടതിക്ക് രാഷ്ട്രപതി ഭരണം സ്റ്റേ ചെയ്യാം. അതിനാൽ കേന്ദ്രം കരുതലോടെയാകും നീങ്ങുക.
എസ്.ആർ.ബൊമ്മൈ കേസ്
1989ൽ കർണാടകയിലെ എസ്.ആർ.ബൊമ്മൈ സർക്കാരിന് ഭൂരിപക്ഷം തെളിയിക്കാൻ അവസരം നൽകാതെ, ഭൂരിപക്ഷം ഇല്ലെന്ന ഗവർണറുടെ റിപ്പോർട്ടിൽ രാഷ്‌ട്രപതി ഭരണം പ്രഖ്യാപിച്ചതിനെതിരായ കേസ്. 1994ൽ 9 അംഗ സുപ്രീകോടതി ഭരണഘടനാ ബെഞ്ച് രാഷ്‌ട്രപതിഭരണം വ്യവസ്ഥ ചെയ്യുന്ന 356-ാം വകുപ്പിന്റെ ദുരുപയോഗം തടയാനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ നൽകി. രാഷ്‌ട്രപതിഭരണത്തിൽ കോടതിക്ക് ഇടപെടാമെന്നും വിധിച്ചു. കേന്ദ്രഭരണ പ്രദേശമായ ഡൽഹിയിൽ 356ന് തുല്യമായ 239-ാം വകുപ്പാണ് ബാധകം. കേജ്‌രിവാൾ സർക്കാരിന് ഭൂരിപക്ഷമുണ്ടായിരിക്കെ പിരിച്ചുവിടാനാകില്ല. മുഖ്യമന്ത്രി ജയിലിലാണെന്ന പഴുത് ഉപയോഗിക്കാനാണ് നീക്കം.
കേജ്‌രിവാൾ തുടരും: അതിഷി
അറസ്റ്റിലായ മുഖ്യമന്ത്രി രാജിവയ്‌ക്കണമെന്ന് ജനപ്രാതിനിധ്യ നിയമത്തിലും നാഷണൽ ക്യാപ്പിറ്റൽ ടെറിട്ടറി നിയമത്തിലും വ്യവസ്ഥയില്ല. രണ്ട് വർഷമോ കൂടുതലോ ശിക്ഷിക്കപ്പെട്ട് അയോഗ്യനാകാത്തിടത്തോളം രാജിയുടെ ആവശ്യമില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |