വാഷിംഗ്ടൺ: യു.എസിലെ മേരിലാൻഡിലെ ബാൾട്ടിമോറിൽ ചരക്കുകപ്പൽ കൂറ്റൻ പാലത്തിലിടിച്ചുണ്ടായ അപകടത്തിൽ കാണാതായ ആറ് പേരിൽ രണ്ട് പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. തകർന്ന ഫ്രാൻസിസ് സ്‌കോട്ട് കീ പാലത്തിൽ നിന്ന് പട്ടാപ്‌സ്‌കോ നദിയിലേക്ക് പതിച്ച ചുവന്ന പിക്ക് അപ്പ് ട്രക്കിൽ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹങ്ങൾ. 25 അടി ആഴത്തിൽ മുങ്ങിയ നിലയിലായിരുന്നു ട്രക്ക്. നാല് പേർക്കായി തെരച്ചിൽ തുടരുന്നുണ്ട്. ഇവർ മരിച്ചിരിക്കാമെന്നാണ് നിഗമനം. കാണാതായവരെല്ലാം അപകട സമയത്ത് പാലത്തിൽ അറ്റകുറ്റപ്പണികൾ ചെയ്തിരുന്ന തൊഴിലാളികളാണ്.
നദിയുടെ അടിയിൽ വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നതായി സോണാർ പരിശോധനയിൽ വ്യക്തമായെങ്കിലും മോശം കാലാവസ്ഥ മൂലം തെരച്ചിൽ ഇന്നലെ താത്കാലികമായി നിറുത്തിവച്ചിരുന്നു. ചൊവ്വാഴ്ച പുലർച്ചെയാണ് ' ഡാലി" എന്ന ചരക്കു കപ്പൽ നിയന്ത്രണം തെറ്റി 47 വർഷം പഴക്കമുള്ള ഫ്രാൻസിസ് സ്‌കോട്ട് കീ പാലത്തിന്റെ തൂണുകളിൽ ഒന്നിൽ ഇടിച്ചത്. പാലം പൂർണമായും തകർന്നതോടെ വാഹനങ്ങളും തൊഴിലാളികളും പട്ടാപ്‌സ്‌കോ നദിയിലേക്ക് വീഴുകയായിരുന്നു. അതേസമയം, കപ്പലിലെ 22 ഇന്ത്യൻ ജീവനക്കാരിൽ ഒരാൾക്ക് പരിക്കേറ്റെന്നും ചികിത്സയ്ക്ക് വിധേയമായ ഇദ്ദേഹത്തിന്റെ നില തൃപ്തികരമാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |